ലോക ടെന്നീസ് റാങ്കിംഗിൽ റാങ്കില്ലാതെ റോജർ

ലണ്ടൻ: കാൽനൂറ്റാണ്ടിന്‍റെ ചരിത്രത്തിലാദ്യമായി റോജർ ഫെഡറർക്ക് ലോക ടെന്നീസ് റാങ്കിംഗിൽ സ്ഥാനമില്ല. 1997 സെപ്റ്റംബറിൽ 16-ാം വയസ്സിൽ പ്രൊഫഷണൽ ടെന്നീസിൽ അരങ്ങേറ്റം കുറിച്ചതുമുതൽ റോജർ ഫെഡററുടെ പേര് എടിപി റാങ്കിംഗിൽ ഇടംപിടിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം നടന്ന വിംബിൾഡൺ ക്വാർട്ടർ ഫൈനലിന് ശേഷം ഫെഡറർ ഒരു മത്സരം പോലും കളിച്ചിട്ടില്ല. പരിക്ക് കാരണം അദ്ദേഹം കളിക്കളത്തിന് പുറത്താണ്. തുടർച്ചയായി മത്സരങ്ങൾ കളിക്കാത്തതിനാൽ ഫെഡറർക്ക് ഇത്തവണ റാങ്കിംഗ് പോയിന്‍റുകളൊന്നുമില്ല. അതാണ് ലിസ്റ്റിൽ നിന്ന് പുറത്തായതിന് കാരണം. വിംബിൾഡൺ കിരീടം നേടിയെങ്കിലും പുരുഷ സിംഗിൾസ് റാങ്കിംഗിൽ നൊവാക് ദ്യോക്കോവിച്ച് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. റഷ്യൻ, ബെലാറസ് താരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിനെ തുടർന്ന്, പുരുഷ, വനിതാ ടെന്നീസ് ഭരണസമിതികൾ വിംബിൾഡൺ റാങ്കിംഗ് പോയിന്‍റുകളിലേക്ക് പരിഗണിക്കേണ്ടതില്ലെന്ന് തീരുമാനിച്ചു. വനിതാ സിംഗിൾസ് ചാമ്പ്യനായ എലേന റൈബക്കീനയ്ക്കും നേട്ടമുണ്ടായില്ല. അവർ 23-ാം സ്ഥാനത്ത് തുടരും.