വംശീയാധിക്ഷേപത്തിന് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി റോസ് ടെയ്‌ലർ

ന്യൂസീലൻഡ് ഓൾറൗണ്ടർ റോസ് ടെയ്‌ലർ തനിക്ക് വംശീയ അധിക്ഷേപം നേരിടേണ്ടി വന്നതായി വെളിപ്പെടുത്തി. ‘ബ്ലാക്ക് ആൻഡ് വൈറ്റ്’ എന്ന ആത്മകഥയിലാണ് ടെയ്‌ലർ ഈ വെളിപ്പെടുത്തൽ നടത്തിയത്. തനിക്കൊപ്പം മറ്റ് ചില സെലിബ്രിറ്റികളും സമാനമായ വംശീയ അധിക്ഷേപം നേരിട്ടിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി.

“ന്യൂസീലൻഡിനെ ക്രിക്കറ്റ് വെളുത്തവർഗക്കാരുടെ കളിയാണ്. എന്റെ കരിയറിന്റെ ഭൂരിഭാഗവും ഞാൻ അവർക്ക് ഒരു അപാകതയായിരുന്നു. വാനില ലൈനപ്പിൽ ഒരു ബ്രൗൺ മുഖം. അതിന് അതിൻ്റേതായ വെല്ലുവിളികളുണ്ട്. അതിൽ പലതും ടീമംഗങ്ങൾക്കോ ​​ക്രിക്കറ്റ് കളിക്കാർക്കോ പെട്ടെന്ന് മനസ്സിലാവില്ല. പോളിനേഷ്യൻ വിഭാഗക്കാർക്ക് ക്രിക്കറ്റിൽ കാര്യമായ പ്രതിനിധാനം ഇല്ലാത്തതിനാൽ ആളുകൾ ചിലപ്പോൾ ഞാൻ മാവോറി വംശക്കാരനോ ഇന്ത്യക്കാരനോ ആണെന്ന് കരുതാറുണ്ട്.”- എന്നാണ് ടെയ്‌ലർ തന്റെ ആത്മകഥയിൽ കുറിച്ചിരിക്കുന്നത്.

2006 മാർച്ചിൽ വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിനത്തിലാണ് ടെയ്‌ലർ ദേശീയ ജഴ്സിയിൽ അരങ്ങേറ്റം കുറിച്ചത്. 112 ടെസ്റ്റുകളാണ് ടെയ്‌ലർ കളിച്ചത്. മുൻ ക്യാപ്റ്റൻ ഡാനിയൽ വെട്ടോറിക്കൊപ്പം ന്യൂസിലൻഡിനായി ഏറ്റവും കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡ് ടെയ്‌ലർ സ്വന്തം പേരിലാക്കി.