ഡല്‍ഹി ട്രാവന്‍കൂര്‍ ഹൗസ് വിൽക്കാൻ രാജകുടുംബം; നീക്കം സര്‍ക്കാര്‍ അനുമതിയില്ലാതെ

ന്യൂഡല്‍ഹി: തിരുവിതാംകൂർ രാജകുടുംബം സർക്കാരിന്റെ അനുമതിയില്ലാതെ ഡൽഹിയിലെ ട്രാവന്‍കൂര്‍ ഹൗസ് വിൽക്കാൻ ഒരുങ്ങുന്നു. സംസ്ഥാന സർക്കാരിന്റെ കൈവശമുള്ള വസ്തുവകകൾ വിൽക്കാൻ ചെന്നൈ ആസ്ഥാനമായുള്ള ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയുമായി കരാർ ഒപ്പിട്ടിട്ടുണ്ട്.

ബെംഗളൂരുവിലെ രാജകുടുംബത്തിന്‍റെ സ്വത്തുക്കൾ ഉൾപ്പെടെ 250 കോടി രൂപയുടെ സ്വത്തുക്കൾ വിൽക്കാനാണ് പദ്ധതി. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അംഗീകാരം കിട്ടുന്ന അടിസ്ഥാനത്തിലായിരിക്കും ഇടപാടെന്നാണ് ധാരണ. സംസ്ഥാന സർക്കാർ ഒരു സാംസ്കാരിക കേന്ദ്രമാക്കി മാറ്റാൻ പദ്ധതിയിട്ടിരുന്ന സ്ഥലമാണിത്.

ചെന്നൈ ആസ്ഥാനമായുള്ള സഹാന റിയൽ എസ്റ്റേറ്റ് ആൻഡ് ബില്‍ഡേഴ്‌സ് എന്ന കമ്പനിയുമായി കഴിഞ്ഞ 29നാണ്, ഡൽഹിയുടെ ഹൃദയഭാഗത്തുള്ള ട്രാവൻകൂർ ഹൗസ് വിൽക്കാൻ രാജകുടുംബം കരാറിൽ ഏർപ്പെട്ടത്. രാജകുടുംബത്തിന് വേണ്ടി വേണുഗോപാൽ വർമ്മയാണ് കരാറിൽ ഒപ്പുവച്ചത്.