എയിംസ് ഹാക്കിംഗ് നടത്തിയവർക്ക് വേണ്ടത് 200 കോടി; അമിത് ഷായുടെ അടക്കം രോഗവിവരം ചോർന്നു

ന്യൂഡൽഹി: ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്‍റെ (എയിംസ്) സെർവറിൽ സൈബർ ആക്രമണം നടത്തിയ സംഘം 200 കോടി രൂപയുടെ ക്രിപ്റ്റോകറൻസി ആവശ്യപ്പെട്ടതായി റിപ്പോർട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ ഉൾപ്പെടെയുള്ളവരുടെ വിവരങ്ങളാണ് ഹാക്കർമാർ ചോർത്തിയത്.

സെർവർ ഡൗൺ ആയിട്ട് ആറു ദിവസമായി. 4 കോടിയോളം രോഗികളുടെ വിവരങ്ങൾ ചോർന്നിട്ടുണ്ടാകാമെന്നാണ് സൂചന. ഇന്ത്യ കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമും ഡൽഹി പൊലീസും ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍റർ ഉദ്യോഗസ്ഥരും ഇതിനോട് സഹകരിക്കുന്നുണ്ട്.

ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് സെർവർ ഹാക്ക് ചെയ്യപ്പെട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് രോഗികളെ പ്രവേശിപ്പിക്കുക, ഡിസ്ചാർജ് ചെയ്യുക, സ്ഥലംമാറ്റം എന്നിവ സ്റ്റാഫ് നേരിട്ടാണു ചെയ്യുന്നത്.