23 ലക്ഷം തട്ടി; 68കാരനെ ഹണിട്രാപ്പില്‍ കുടുക്കി വ്‌ളോഗർ ദമ്പതികൾ

മലപ്പുറം: കൽപകഞ്ചേരി സ്വദേശിയായ 68 കാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപ തട്ടിയ കേസിൽ വ്‌ളോഗർ ദമ്പതിമാര്‍ അറസ്റ്റില്‍. മലപ്പുറം താനൂർ സ്വദേശി റാഷിദ (30), ഭർത്താവ് കുന്നംകുളം സ്വദേശി നിഷാദ് (36) എന്നിവരെയാണ് തൃശൂരിലെ വാടകവീട്ടിൽ നിന്ന് കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.

റാഷിദയും നിഷാദും യുട്യൂബ് വ്ലോഗർമാരാണ്. ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയകളിലും ഇരുവരും സജീവമാണ്. കഴിഞ്ഞ വർഷം ജൂലൈയിലാണ് റാഷിദ കല്‍പകഞ്ചേരി സ്വദേശിയും പ്രമുഖ വ്യാപാരിയുമായ 68 കാരന് ഫെയ്‌സ്ബുക്കില്‍ ഫ്രണ്ട് റിക്വസ്റ്റ് അയച്ചത്. തുടർന്ന് ഇരുവരും ഫേസ്ബുക്കിൽ സുഹൃത്തുക്കളാവുകയും ചാറ്റ് ചെയ്യാൻ തുടങ്ങുകയും ചെയ്തു.

ട്രാവൽ വ്ലോഗർ എന്ന് സ്വയം പരിചയപ്പെടുത്തിയാണ് റാഷിദ 68 കാരനുമായി ചങ്ങാത്തത്തിലായത്. സൗഹൃദം വളർന്നതോടെ ആലുവയിലെ ഒരു ഫ്‌ളാറ്റിലേക്കും ഇദ്ദേഹത്തെ ക്ഷണിച്ചു. ഭർത്താവ് അറിഞ്ഞാലും പ്രശ്നമില്ലെന്നും ഇതിനെല്ലാം സമ്മതം നൽകുന്ന ആളാണ് ഭര്‍ത്താവ് എന്നുമാണ് യുവതി പറഞ്ഞത്. ഇതനുസരിച്ച് 68 കാരന്‍ ആലുവയിലെ ഫ്ളാറ്റിലെത്തി. തുടർന്ന് ദമ്പതികൾ രഹസ്യമായി ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തുകയും പിന്നീട് ഇത് ഉപയോഗിച്ച് 68 കാരനെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.