ദാവൂദ് ഇബ്രാഹിമിനെ കണ്ടെത്തുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം!

ന്യൂഡല്‍ഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെതിരെ ദേശീയ അന്വേഷണ ഏജൻസി നടപടി ശക്തമാക്കി. ദാവൂദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഇബ്രാഹിമിന്‍റെ കൂട്ടാളികളെക്കുറിച്ച് വിവരം നൽകുന്നവർക്കും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ‘ഡി’ കമ്പനിയുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് എൻഐഎയുടെ ഏറ്റവും പുതിയ നീക്കം.

ദാവൂദിന്‍റെ സഹോദരൻ അനീസ് ഇബ്രാഹിം എന്ന ഹാജി അനീസ്, അടുത്ത ബന്ധുക്കളായ ജാവേദ് പട്ടേൽ എന്ന ജാവേദ് ചിക്ന, ഷക്കീ. ൽ ഷെയ്ഖ് എന്ന ഛോട്ടാ ഷക്കീൽ, ടൈഗർ മേമൻ എന്ന ഇബ്രാഹിം മുഷ്താഖ് അബ്ദുൾ റസാഖ് മേമൻ എന്നിവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എൻഐഎ. ദാവൂദിന് 25 ലക്ഷം രൂപയും ഛോട്ടാ ഷക്കീലിന് 20 ലക്ഷം രൂപയും അനീസ്, ചിക്ന, മേമൻ എന്നിവർക്ക് 15 ലക്ഷം രൂപ വീതവുമാണ് പാരിതോഷികം നൽകുക.

1993ലെ മുംബൈ സ്ഫോടനം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് ദാവൂദ്. ദാവൂദിനെ കൂടാതെ ലഷ്കർ ഇ ത്വയ്ബ തലവൻ ഹാഫിസ് സയീദ്, ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ, ഹിസ്ബുൾ മുജാഹിദ്ദീൻ നേതാവ് സയ്യിദ് സലാഹുദ്ദീൻ, അടുത്ത അനുയായി അബ്ദുൾ റൗഫ് അസ്ഗർ എന്നിവരും ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ലിസ്റ്റിലുണ്ട്.