കെ.എസ്.ആർ.ടി.സിക്ക് 50 കോടി അടിയന്തിര സഹായം

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് അടിയന്തിര സഹായമായി ധനവകുപ്പ് 50 കോടി രൂപ അനുവദിച്ചു. ശമ്പള വിതരണത്തിനായി 50 കോടി രൂപ അടിയന്തിരമായി കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് തുക അനുവദിച്ചത്. ശമ്പള കുടിശ്ശികയ്ക്ക് പകരമായി ജീവനക്കാർക്ക് വൗച്ചറുകളും കൂപ്പണുകളും നൽകണമെന്നും കോടതി പറഞ്ഞു. ഇത് ആറാം തീയതിക്ക് മുമ്പ് വിതരണം ചെയ്യണമെന്നും നിർദ്ദേശിച്ചു.

സിവിൽ സപ്ലൈസ് കോർപ്പറേഷൻ, മാവേലി സ്റ്റോർ, കൺസ്യൂമർഫെഡ് എന്നിവയുൾപ്പെടെ സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ളതോ നിയന്ത്രിക്കുന്നതോ ആയ സ്ഥാപനങ്ങളാണ് കൂപ്പണുകൾ നൽകേണ്ടത്. കൂപ്പണുകൾ സ്വീകരിക്കാത്തവരുടെ ശമ്പളം കുടിശ്ശികയായി നിലനിർത്തും. കെ.എസ്.ആർ.ടി.സിക്ക് 103 കോടി രൂപ നൽകാനുള്ള സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ഈ നിർദ്ദേശം നൽകിയത്. ഇതിന് പിന്നാലെയാണ് കോടതി ഉത്തരവ്.

പ്രതിസന്ധി നേരിടുന്ന കെ.എസ്.ആർ.ടി.സിക്ക് ഓണക്കാലത്ത് സർക്കാർ 50 കോടി രൂപ നൽകുമെന്ന് മന്ത്രി കെ.എൻ ബാലഗോപാലും നിയമസഭയിൽ പറഞ്ഞിരുന്നു. അതേസമയം, കൂപ്പണുകൾ നൽകാനുള്ള നിർദ്ദേശത്തെ ജീവനക്കാർ എതിർത്തു. കുടിശ്ശികയുള്ള ശമ്പളത്തിന് പകരമായി കൂപ്പണുകളുടെ ആവശ്യമില്ലെന്ന് ജീവനക്കാർ വ്യക്തമാക്കി.