രോഗിയെ കണ്ടെത്തി നൽകിയാൽ 500 രൂപ: ആരോഗ്യവകുപ്പ്

ക്ഷയരോഗത്തിന് ചികിത്സ തേടിയവരെയും അവരുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്നവരെയും നിരീക്ഷിച്ച് രോഗബാധയുണ്ടോ എന്ന് കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് ടി.ബി നിവാരണ യജ്ഞം നടത്തും. 2017-21 കാലയളവിൽ ചികിത്സയെടുത്തവരെയും അവരുടെ കൂടെ താമസിച്ചവരെയും പരിചരിച്ചവരെയും വീടുകളിൽ സന്ദർശിച്ചും ചോദ്യാവലി പൂരിപ്പിച്ചു വാങ്ങിയുമാണ് രോഗ ലക്ഷണം ഉള്ളവരെ കണ്ടെത്തുക. കണ്ടെത്തിയ ആളുകളിൽ ആർക്കെങ്കിലും രോഗം സ്ഥിരീകരിച്ചാൽ ഒരാൾക്ക് 500 രൂപവെച്ച് ആശാ പ്രവർത്തകർക്ക് നൽകും.

അടുത്തകാലത്ത് കണ്ടെത്തിയ രോഗികളിൽ ഭൂരിഭാഗവും നേരത്തെ രോഗികളുമായി സമ്പർക്കമുള്ളവരായിരുന്നു. ഇതാണ് ഇത്തരം ഒരു യജ്ഞം ആരംഭിക്കാൻ ആരോഗ്യവകുപ്പിനെ പ്രേരിപ്പിച്ചത്. നേരിട്ട് രോഗലക്ഷണം കാണിക്കാതെ മറ്റു അസുഖങ്ങൾക്ക് നടത്തുന്ന പരിശോധനകളിൽ ആണ് ടി.ബി കണ്ടെത്തുന്നത്. ഇത് ഒഴിവാക്കാനും രോഗലക്ഷണം ഉള്ളവരെ നേരത്തെ തന്നെ കണ്ടെത്തുന്നതിനും ആരോഗ്യപ്രവർത്തകർ, ആശാവർക്കർമാർ എന്നിവരുടെ കൂട്ടായ്മകൾ രൂപവത്കരിച്ചുള്ള പ്രവർത്തനത്തിനാണ് തുടക്കമിടുന്നത്.

2021 വരെ ചികിത്സ നടത്തിയവരുടെ പേര്, വയസ്സ്, വിലാസം, ചികിത്സ തുടങ്ങിയതെന്ന്, ഏതുതരമായിരുന്നു രോഗം എന്നി വിവരങ്ങൾ ടി.ബി യൂണിറ്റ് തലത്തിൽനിന്ന് ബ്ലോക്ക്, പഞ്ചായത്ത് തല ആരോഗ്യ പ്രവർത്തകർക്ക് നൽകും. ഈ പട്ടികയുമായി ആശാവർക്കർമാരും ഫീൽഡ് സ്റ്റാഫും വീടുകളിലെത്തി നിശ്ചിത മാതൃകയിലുള്ള ഗൂഗിൾ ഫോമിൽ വിവരങ്ങൾ അന്വേഷിച്ച് ചേർക്കും. രോഗം വന്നവർ, കുടുംബാംഗങ്ങൾ എന്നിവരെ സ്ക്രീനിംഗ് നടത്തി രോഗലക്ഷണം ഉള്ളവരെ കഫ പരിശോധനയ്ക്ക് വിധേയരാക്കും. ഒക്ടോബർ ഒൻപതിനകം ഈ പ്രവർത്തനം പൂർത്തിയാക്കും.