കണ്ടുകെട്ടിയത് 65 ലക്ഷത്തിന്റെ അടയ്ക്ക; ലേലത്തിനെത്തിയപ്പോള്‍ ചാക്കില്‍ തോട് മാത്രം

തൃശ്ശൂര്‍: രേഖകളില്ലാതെ സൂക്ഷിച്ചതിന് ജി.എസ്.ടി വകുപ്പ് പിടിച്ചെടുത്ത 65 ലക്ഷം രൂപയുടെ അടയ്ക്ക ലേലം ചെയ്യാൻ കൊണ്ടുവന്നപ്പോൾ ചാക്കുകളിൽ അടയ്ക്കാത്തൊണ്ട്. തുടർന്ന് സൂക്ഷിപ്പുകാരന്‍റെ പേരിൽ മോഷണക്കുറ്റം ചുമത്തി ജിഎസ്ടി ഓഫീസര്‍ പൊലീസിൽ പരാതി നൽകി.

വരവൂർ സ്വദേശി ഗഫൂറിനെതിരെയാണ് ജി.എസ്.ടി (ഇന്‍വെസ്റ്റിഗേഷന്‍ വിംഗ്) ഓഫീസര്‍ സി.ജ്യോതിലക്ഷ്മി തൃശൂർ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

2021 ജൂലൈ 30ന് വരവൂരിലെ ഗഫൂറിന്‍റെ ഗോഡൗണിൽ നടത്തിയ റെയ്ഡിലാണ് മതിയായ രേഖകളില്ലാതെ സൂക്ഷിച്ചിരുന്ന കൊട്ടടയ്ക്ക കണ്ടെത്തിയത്. ഇത് താൽക്കാലികമായി ജപ്തി ചെയ്തു. തുടർന്ന് കേസിന്‍റെ നടപടികൾ പൂർത്തിയാകുന്നതുവരെ ജി.എസ്.ടി നിയമം അനുസരിച്ച്, ഗഫൂറിനെ തന്നെ അത് കേടുകൂടാതെ സൂക്ഷിക്കാൻ ചുമതലപ്പെടുത്തി.