റബ്ബര്‍ബോര്‍ഡ് അനിവാര്യമല്ലെന്ന് നിതിആയോഗ്; നിലനിർത്തണമെന്ന് മന്ത്രാലയം

കോട്ടയം: റബ്ബർ ബോർഡ് പ്രവർത്തനം നിർത്തുകയോ ഭാഗികമായി സ്വകാര്യവത്കരിക്കപ്പെടുകയോ ചെയ്യുമെന്ന ആശങ്ക ശക്തം. ബോര്‍ഡ് അനിവാര്യമല്ലെന്നും പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും നിതി ആയോഗ് നിർദ്ദേശിച്ച സാഹചര്യത്തിലാണ് കർഷകരുടെ അഭിപ്രായം കേൾക്കുന്നതിനു ബോർഡ് കഴിഞ്ഞ ദിവസം യോഗം ചേർന്നത്. നീതി ആയോഗിന്‍റെ നിരീക്ഷണങ്ങളും വാണിജ്യ മന്ത്രാലയത്തിന്‍റെ നിലപാടും വിലയിരുത്തിയ ശേഷമായിരിക്കും കേന്ദ്ര സർക്കാർ അന്തിമ തീരുമാനമെടുക്കുക. ബോർഡ് നിലനിൽക്കണമെന്നാണ് മന്ത്രാലയത്തിന്‍റെ നിലപാട്.

നിതി ആയോഗിന്‍റെ നിരീക്ഷണത്തെ തുടർന്ന് വാണിജ്യ മന്ത്രാലയം ബോർഡിൽ നിന്ന് വിശദമായ റിപ്പോർട്ട് തേടിയിരുന്നു. ഇതുവരെയുള്ള സേവനങ്ങൾ, വാണിജ്യ ഇടപെടൽ, കയറ്റുമതി-ഇറക്കുമതി വിവരങ്ങൾ, കർഷക ക്ഷേമം, കൃഷിയുടെ വ്യാപ്തി, കർഷകരുടെ എണ്ണം എന്നിവയെക്കുറിച്ച് ബോർഡ് മറുപടി നൽകി. കർഷകരെ സന്ദർശിച്ച ശേഷം ലഭിച്ച പ്രതികരണങ്ങൾ ഉൾപ്പെടെ മറ്റൊരു റിപ്പോർട്ട് ഉടൻ സമർപ്പിക്കും.