ആന്ധ്രയിൽ റോഡ്‌ ഷോയ്ക്കിടെ തിരക്ക്; ഓടയിൽ വീണ് 8 മരണം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ നെല്ലൂർ ജില്ലയിൽ മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി നേതാവുമായ എൻ ചന്ദ്രബാബു നായിഡുവിന്‍റെ റോഡ് ഷോയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ ഉൾപ്പെടെ എട്ട് പേർ മരിച്ചു.

നിരവധി പേർക്ക് പരിക്കേറ്റു. തിരക്കിനിടെ ഓടയിൽ വീണാണ് എട്ടുപേരും മരിച്ചതെന്നാണ് വിവരം.

ബുധനാഴ്ച വൈകുന്നേരം നായിഡുവിന്‍റെ വാഹനവ്യൂഹം ഈ പ്രദേശത്തിലൂടെ കടന്നുപോകുന്നതിനിടെയാണ് സംഭവം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തെ തുടർന്ന് റോഡ് ഷോ റദ്ദാക്കിയ നായിഡു മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട വൈദ്യസഹായം ഉറപ്പാക്കാൻ അദ്ദേഹം പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു.