യുക്രൈനിൽ കടുത്ത വ്യോമാക്രമണവുമായി റഷ്യ; വർഷിച്ചത് 84 മിസൈലുകൾ

കീവ്: യുക്രൈൻ യുദ്ധത്തിലെ ഏറ്റവും കനത്ത വ്യോമാക്രമണവുമായി റഷ്യ. യുക്രൈനിൽ 84 ക്രൂയിസ് മിസൈലുകളാണ് റഷ്യ വർഷിച്ചത്. ക്രീമിയയെയും റഷ്യയെയും തമ്മിൽ ബന്ധിപ്പിക്കുന്ന കടൽപ്പാലം സ്ഫോടനത്തിൽ തകർന്നതിന് യുക്രൈനിനെ കുറ്റപ്പെടുത്തിയ റഷ്യ വലിയ തിരിച്ചടിയാണ് ഏൽപ്പിക്കുന്നത്. ആക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ കീവിന്റെ കേന്ദ്രഭാഗത്തെ തിരക്കേറിയ നഗരങ്ങൾ, പാർക്കുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മിസൈലുകൾ പതിച്ചു. ഭീകരമായ ആക്രമണമെന്നാണ് അമേരിക്ക സംഭവത്തെ വിശേഷിപ്പിച്ചത്.

പടിഞ്ഞാറൻ യുക്രൈനിലെ ലിവിവ്, ടെർനോപിൽ, ഷൈറ്റോമിർ, മധ്യ യുക്രൈനിലെ ഡിനിപ്രോ, ക്രെമെൻചുക്ക്, തെക്ക് സപോരിജിയ, കിഴക്ക് ഖാർകിവ് എന്നിവിടങ്ങളിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുറഞ്ഞത് 14 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. രാജ്യത്ത് പലയിടത്തും വൈദ്യുതിയില്ല. ജനങ്ങളെ കൊല്ലുകയെന്ന ലക്ഷ്യത്തോടെയാണ് റഷ്യൻ ആക്രമണമെന്ന് യുക്രൈനിയൻ പ്രസിഡന്റ് വൊളേഡിമർ സെലെൻസ്കി പറഞ്ഞു. അവർ രാജ്യത്തെ ഭൂമിയിൽ നിന്ന് തുടച്ച് നീക്കാൻ ശ്രമിക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

യുക്രൈൻ തൊടുത്ത മിസൈലുകളിൽ 43 എണ്ണം തകർന്നതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, ഉദ്ദേശിച്ച എല്ലാ ലക്ഷ്യങ്ങളും തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

നീണ്ട ഇടവേളയ്ക്ക് ശേഷം യുക്രൈനിൽ റഷ്യ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. മൂന്ന് മാസത്തിനിടെ ഇതാദ്യമായാണ് രാജ്യതലസ്ഥാനത്ത് റഷ്യൻ ആക്രമണം റിപ്പോർട്ട് ചെയ്യുന്നത്. ജൂൺ 26നാണ് കീവിലെ റഷ്യൻ ആക്രമണം അവസാനമായി നടന്നത്. ക്രീമിയയുമായി റഷ്യയെ ബന്ധിപ്പിക്കുന്ന പാലം തകർത്തതിന് പിന്നാലെയാണ് റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കിയത്. സ്ഫോടനത്തിൽ ഭാഗികമായി തകർന്ന കെർച്ച് പാലം, തെക്കൻ യുക്രൈനിലെ യുദ്ധഭൂമിയിലേക്കുള്ള റഷ്യയുടെ പ്രധാന വിതരണ ശൃംഖലയാണ്. ഭീകരാക്രമണമെന്നാണ് പാലം തകർത്തതിനെ പുട്ടിൻ വിശേഷിപ്പിച്ചത്. ആക്രമണം തയ്യാറാക്കിയവരും ആക്രമികളും സ്പോൺസർമാരും യുക്രൈൻ ആണെന്നും പുട്ടിൻ പറഞ്ഞിരുന്നു.