കര്‍ക്കടക മാസപൂജകള്‍ക്കായി 16ന് ശബരിമല നട തുറക്കും

കർക്കടക മാസപൂജകൾക്കായി ജൂലൈ 16ന് വൈകിട്ട് 5 മണിക്ക് ശബരിമല നട തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി നട തുറന്ന് ദീപങ്ങള്‍ തെ‍ളിക്കും. പിന്നീട് ഗണപതി, നാഗര്‍ തുടങ്ങിയ ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് ദീപം തെളിക്കും. അതിനുശേഷം ശാന്തി പതിനെട്ടാംപടിക്ക് മുന്നിലായുള്ള ആ‍ഴിയില്‍ തീ കൊളുത്തും. തുടർന്ന് പടികയറിയുള്ള ദര്‍ശനത്തിന് അയ്യപ്പഭക്തർക്ക് അനുമതി നൽകും.

16 മുതൽ 21 വരെയാണ് ശബരിമല നട തുറന്നിരിക്കുക. അയ്യപ്പഭക്തർക്ക് വെർച്വൽ ക്യൂ സംവിധാനത്തിലൂടെ ബുക്ക് ചെയ്ത് ദർശനത്തിൻ എത്താം. കൂടാതെ നിലയ്ക്കലിൽ എത്തുന്ന അയ്യപ്പ ഭക്തർക്ക് സ്പോട്ട് ബുക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഈ മാസത്തെ വെർച്വൽ ക്യൂ ബുക്കിംഗ് നാളെ (12.07.2022) രാവിലെ 10 മുതൽ ആരംഭിക്കും.

തിരുനട 17ന് രാവിലെ 5 മണിക്ക് തുറക്കും. അതിനുശേഷം പതിവ് അഭിഷേകം, നെയ്യഭിഷേകം, മറ്റ് പൂജകൾ എന്നിവ നടക്കും. ഉദയാസ്തമയപൂജ, അഷ്ടാഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്പാഭിഷേകം എന്നിവ നട തുറക്കുന്ന 5 ദിവസങ്ങളിലും നടക്കും. പൂജകൾ പൂർത്തിയാക്കിയ ശേഷം 21-ന് രാത്രി 10-ന് ഹരിവരാസനം പാടി നട അടയ്ക്കും.