ശബരിമല തിരുവാഭരണ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ഡൽഹി : ശബരിമലയിലെ തിരുവാഭരണ കേസ് ഇന്ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും. പി രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും നൽകിയ ഹർജിയാണ് കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നത്. 2006ൽ ശബരിമലയിൽ നടന്ന ദേവപ്രശ്‌നം ശരിവെച്ചുള്ള ഹൈക്കോടതി വിധിക്കെതിരെയാണ് ഹർജി നൽകിയിരിക്കുന്നത്. തിരുവാഭരണത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടെയാണ് നടപടി.

ആറ് തവണ കേസ് പരിഗണനാ പട്ടികയിലുണ്ടായെങ്കിലും സമയക്കുറവ് കാരണം കഴിഞ്ഞയാഴ്ച ബെഞ്ച് വാദം കേട്ടില്ല. ജസ്‌റ്റിസുമാരായ കൃഷ്‌ണ മുരാരി, എസ്‌.രവീന്ദ്ര ഭട്ട്‌ എന്നിവരാണ് കേസ് പരിഗണിക്കുന്നത്. 2020 ഫെബ്രുവരിയിൽ അയ്യപ്പന്‍റെ തിരുവാഭരണം കണക്കെടുത്ത് മുദ്രവച്ച കവറിൽ റിപ്പോർട്ട് നൽകാൻ ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായരെ സുപ്രീം കോടതി നിയമിച്ചിരുന്നു. രാജകുടുംബത്തിന്‍റെ കൈവശമുള്ള തിരുവാഭരണം അവിടെ തുടരുന്നതിൽ എന്തെങ്കിലും സുരക്ഷാ പ്രശ്നമുണ്ടോ എന്ന കാര്യം പരിശോധിക്കണമെന്ന് അന്ന് കോടതി നിർദ്ദേശിച്ചിരുന്നു.