നീറ്റ് റാങ്ക് ലിസ്റ്റിൽ അട്ടിമറിയെന്ന് മലയാളി

തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയുടെ റാങ്ക് ലിസ്റ്റിൽ തിരിമറി നടത്തിയെന്ന് മലയാളി വിദ്യാർത്ഥിയുടെ പരാതി. വിശാഖപട്ടണത്ത് സ്ഥിരതാമസമാക്കിയ മലയാളി വിദ്യാർത്ഥിനി സെലിഷ്യ മോഹൻദാസാണ് പരാതി നൽകിയത്. നീറ്റ് ഫലം പ്രഖ്യാപിച്ച ദിവസം വെബ്സൈറ്റിൽ നിന്ന് എടുത്ത മാർക്ക് ലിസ്റ്റിൽ 14-ാം റാങ്കാണ് ഉള്ളതെങ്കിലും എൻടിഎ ഔദ്യോഗികമായി പ്രസിദ്ധീകരിച്ച പട്ടികയിൽ സെലീഷ്യയുടെ റാങ്ക് 14 ലക്ഷത്തിന് മുകളിലാണ്. പ്രവേശന സമയത്ത് മാത്രം പൊരുത്തക്കേട് ശ്രദ്ധയിൽപ്പെട്ടതിനാൽ സെലീഷ്യയുടെ തുടർ പഠനങ്ങൾ തടസ്സപ്പെട്ടു.

പരാതിയുമായി എൻടിഎയെ സമീപിച്ചെങ്കിലും ക്രിയാത്മകമായ മറുപടി നൽകിയില്ലെന്നും വിദ്യാർത്ഥിനി പറഞ്ഞു.  സെപ്റ്റംബർ ഏഴിനാണ് നീറ്റ് ഫലം പ്രഖ്യാപിച്ചത്. സെലീഷ്യ മോഹൻദാസിനെ സംബന്ധിച്ചിടത്തോളം ആഘോഷത്തിന്‍റെ ദിവസമായിരുന്നു അത്. ഫലം വന്ന ദിവസം, സെലീഷ്യ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത മാർക്ക് ലിസ്റ്റ് പ്രകാരം അഖിലേന്ത്യാ തലത്തിൽ 711 മാർക്കോടെ 14-ാം റാങ്ക് ഉണ്ട്.

കൗൺസിലിംഗിനുള്ള രജിസ്ട്രേഷൻ പ്രക്രിയ വന്നപ്പോൾ അപേക്ഷ സമർപ്പിക്കാൻ കഴിഞ്ഞില്ല. എൻടിഎയുടെ ഔദ്യോഗിക പട്ടിക പ്രകാരം സിലീഷ്യയുടെ റാങ്ക് 14 ലക്ഷത്തിന് മുകളിലാണ്. മാർക്ക് 56 ആയി രേഖപ്പെടുത്തി. നിരാശയായ വിദ്യാർത്ഥി പരാതിയുമായി മെഡിക്കൽ കമ്മീഷനെ സമീപിച്ചു. എന്നാല്‍ കൈ മലർത്തിയ കമ്മീഷൻ എൻടിഎ സമീപിക്കാൻ നിർദ്ദേശം നൽകി.