സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടി വരുമെന്ന് ബിജെപി നേതാവ് പ്രകാശ് ജാവദേക്കര്‍

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായാണ് ഭരണഘടനയെ അവഹേളിച്ചതിന് പുറത്ത് പോവേണ്ടി വന്ന ഒരു മന്ത്രിയെ തിരികെ മന്ത്രിസഭയിലേക്ക് കൊണ്ടു വരുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കർ. കമ്യൂണിസ്റ്റ് പാർട്ടിക്ക് ഭരണഘടനയിൽ വിശ്വാസമില്ലെന്നതിന്‍റെ ഏറ്റവും വലിയ തെളിവാണിതെന്നും തിരുവനന്തപുരത്ത് ബി.ജെ.പിയുടെ ഭരണഘടനാ സംരക്ഷണ ദിനാഘോഷം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു. സജി ചെറിയാന് വീണ്ടും രാജിവെക്കേണ്ടിവരുമെന്ന് ഉറപ്പാണ്. ഭരണഘടനയുടെ ശിൽപിയായ ബാബാ സാഹേബ് അംബേദ്കറെ അപമാനിച്ചതിനെ ബിജെപി ശക്തമായി അപലപിക്കുന്നു. സജി ചെറിയാൻ ഭരണഘടനയെ അവഹേളിക്കുന്നത് രാജ്യം മുഴുവൻ കണ്ടതാണ്. എന്നാൽ പിണറായി പൊലീസ് അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകുകയാണ്. ഭരണഘടന സംരക്ഷിക്കാനുള്ള ബിജെപിയുടെ പോരാട്ടം തുടരും.

ലോട്ടറി, മദ്യം, മയക്കുമരുന്ന്, ക്രൈം, കള്ളക്കടത്ത് എന്നിവയുടെ അഞ്ചിന അജണ്ടയാണ് കേരള സർക്കാരിനുള്ളത്. എല്ലാ മാഫിയകളെയും സംരക്ഷിക്കുന്ന സർക്കാർ നാട് നശിപ്പിക്കുകയാണ്. തീവ്രവാദ ശക്തികളെയും വിധ്വംസക ശക്തികളെയും സംരക്ഷിക്കുന്ന ഒരു സർക്കാരാണ് കേരളത്തിലുള്ളത്. ജനങ്ങൾ അവരോട് ക്ഷമിക്കില്ലെന്നും ജാവദേക്കർ പറഞ്ഞു.

ആയിരക്കണക്കിന് കോടി രൂപയുടെ ഫണ്ടുകളും നിരവധി ക്ഷേമ പദ്ധതികളും മോദി സർക്കാർ കേരളത്തിന് അനുവദിച്ചിട്ടുണ്ട്. കൊവിഡ് വാക്സിൻ കേന്ദ്രസർക്കാർ എല്ലാവർക്കും സൗജന്യമായി വിതരണം ചെയ്തു. കഴിഞ്ഞ 28 മാസമായി കേരളത്തിലെ ബിപിഎൽ കാർഡുടമകൾക്ക് 148 കിലോ അരിയാണ് വിതരണം ചെയ്തത്. സംസ്ഥാനത്തെ 1.52 കോടി ജനങ്ങൾക്ക് മോദിയുടെ അരി ലഭിക്കുന്നു. കർഷകർക്ക് പ്രതിവർഷം 6,000 രൂപ നൽകുന്നു. മുദ്ര വായ്പകളിലൂടെ ജനങ്ങളെ സംരംഭകരാക്കി മാറ്റാൻ മോദി സർക്കാരിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.