സജി ചെറിയാൻ്റെ ഭരണഘടന വിരുദ്ധ പ്രസംഗം; കേസന്വേഷണം അവസാനിപ്പിച്ച് പൊലീസ് റിപ്പോർട്ട് നൽകി

കോട്ടയം: മുൻ മന്ത്രി സജി ചെറിയാന്‍റെ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണം പൊലീസ് അവസാനിപ്പിച്ചു. ഇതുസംബന്ധിച്ച റിപ്പോർട്ട് പൊലീസ് തിരുവല്ല കോടതിയിൽ സമർപ്പിച്ചു. സജി ചെറിയാനെതിരേ തെളിവില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തത്. ഭരണഘടനയെ അവഹേളിക്കാൻ ഉദ്ദേശ്യമില്ലായിരുന്നു. ഭരണഘടനയെ വിമർശിക്കാൻ അവകാശമുണ്ടെന്ന് ജില്ലാ പ്ലീഡറിൽ നിന്ന് നിയമോപദേശം ലഭിച്ചിട്ടുണ്ട്. വേദിയിലുണ്ടായിരുന്നവരുടെ മൊഴികളും സജി ചെറിയാന് അനുകൂലമാണ്. പൊലീസ് നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരനായ ബൈജു നോയൽ പറഞ്ഞു.

കൊച്ചിയിൽ അഭിഭാഷകനായ ബൈജു നോയൽ നൽകിയ ഹർജിയെ തുടർന്നാണ് മലപ്പള്ളിയിൽ ഭരണഘടനാ വിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാനെതിരെ കേസെടുക്കാൻ തിരുവല്ല കോടതി കീഴ്വായ്പൂർ പൊലീസിന് നിർദേശം നൽകിയത്. ആറ് മാസത്തെ അന്വേഷണത്തിനിടെ സജി ചെറിയാന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നില്ല. എന്നാൽ പൊലീസ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് ബൈജു നോയലിന്‍റെ തീരുമാനം.

അതേസമയം സജി ചെറിയാന്‍റെ എംഎൽഎ സ്ഥാനം റദ്ദാക്കണമെന്നും അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്‍റേതാണ് വിധി. മലപ്പുറം സ്വദേശി ബിജു പി.ചെറുമകനും ബി.എസ്.പി സംസ്ഥാന പ്രസിഡന്‍റ് വയലാർ രാജീവനുമാണ് ഹർജി നൽകിയത്.