സജി ചെറിയാന്റെ സത്യപ്രതിജ്ഞ; ബുധനാഴ്ച കോൺഗ്രസ് കരിദിനം ആചരിക്കും

കോഴിക്കോട്: സജി ചെറിയാൻ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തിയതിനെ കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ രൂക്ഷമായി വിമർശിച്ചു. സജി ചെറിയാന്‍റെ പ്രസംഗത്തിൽ ഭരണഘടനാ ലംഘനമില്ലെന്ന് സി.പി.എം ഒറ്റയ്ക്ക് തീരുമാനിക്കേണ്ടതുണ്ടോയെന്നും കെ.പി.സി.സി പ്രസിഡന്‍റ് ചോദിച്ചു. സജി ചെറിയാന്‍റെ മന്ത്രിസ്ഥാനത്തേക്കുള്ള തിരിച്ചുവരവ് ഒരു കാരണവശാലും യു.ഡി.എഫിന് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്യുന്ന ജനുവരി 4 ബുധനാഴ്ച യു.ഡി.എഫും കോൺഗ്രസും കരിദിനമായി ആചരിക്കുമെന്ന് കെ.സുധാകരൻ പറഞ്ഞു. “സജി ചെറിയാനെ മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കാൻ പ്രേരിപ്പിച്ചത് എന്തിനാണെന്ന് സി.പി.എം പറയണം. തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സി.പി.എമ്മിന് പ്രാഥമികമായി ഉറപ്പുണ്ടായിരുന്നെങ്കിൽ പിന്നെ എന്തിനാണ് അദ്ദേഹം രാജിവച്ചത്? സജി ചെറിയാന്‍റെ പ്രസംഗത്തിൽ ഭരണഘടനാ ലംഘനമില്ലെന്ന് സിപിഎം മാത്രം തീരുമാനിച്ചാൽ മതിയോ?” – സുധാകരൻ ചോദിച്ചു.

“സിപിഎമ്മിന് മാത്രം ഒന്നും ബാധകമല്ല. ഇത് ശരിയാണോയെന്ന് പൊതുസമൂഹം ചിന്തിക്കണം. ചരസും എംഡിഎംഎയും കേരളത്തിൽ ഒഴുകുകയാണ്. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് എല്ലാത്തിനും പിന്നിൽ. ഈ ഭരണം മയക്കുമരുന്ന് മാഫിയയ്ക്ക് വേണ്ടിയുള്ളതാണെന്നും” സുധാകരൻ ആരോപിച്ചു.