സജി ചെറിയാന്‍റെ സത്യപ്രതിജ്ഞ; നിയമോപദേശം തേടുന്നത് സാധാരണ നടപടിയെന്ന് ഗവര്‍ണർ
തിരുവനന്തപുരം: സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ വിഷയത്തിൽ നിയമോപദേശം തേടുന്നത് സാധാരണ നടപടിയെന്ന് ഗവർണർ. എല്ലാ വശങ്ങളും പരിശോധിച്ച ശേഷം തീരുമാനമെടുക്കും. മുഖ്യമന്ത്രിക്ക് പോലും അംഗീകരിക്കാൻ കഴിയാത്തതിനാലാണ് സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടി വന്നത്. നടപടി പിൻവലിക്കുന്നത് സ്വാഭാവികമല്ല. സ്ഥിതി മാറിയോ എന്ന് പരിശോധിക്കുമെന്നും ഗവർണർ വിശദീകരിച്ചു.
ഭരണഘടനയെ വിമർശിച്ച കേസിൽ കോടതി അന്തിമ വിധി പറയുന്നതിന് മുമ്പാണ് സജി ചെറിയാൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്. 4ന് സത്യപ്രതിജ്ഞ ചെയ്യാൻ മുഖ്യമന്ത്രി സാവകാശം തേടിയതിനെ തുടർന്നാണ് ഗവർണർ നിയമോപദേശം തേടിയത്. സജി ചെറിയാന്‍റെ മന്ത്രിസഭാ പുനഃപ്രവേശനം നിയമപരമാണോയെന്ന് പരിശോധിക്കാൻ ഗവർണർ സ്റ്റാൻഡിംഗ് കൗൺസിലിനോട് ആവശ്യപ്പെട്ടിരുന്നു.
മന്ത്രിമാരെ തീരുമാനിക്കാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നും തീരുമാനം മുഖ്യമന്ത്രി അറിയിച്ചാൽ ഗവർണർക്ക് ഭരണഘടനാപരമായി അത് ചോദ്യം ചെയ്യാൻ അധികാരമില്ലെന്നുമാണ് നിയമോപദേശം. ആവശ്യമെങ്കിൽ ഗവർണർക്ക് സർക്കാരിൽ നിന്ന് കൂടുതൽ വ്യക്തത തേടാം.