സജി ചെറിയാന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച നടത്തും

തിരുവനന്തപുരം: മന്ത്രിയെന്ന നിലയിൽ സജി ചെറിയാന്‍റെ സത്യപ്രതിജ്ഞാ ചടങ്ങ് അടുത്ത ബുധനാഴ്ച നടക്കും. സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെടുക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. സജി ചെറിയാനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നതിന് മറ്റ് നിയമതടസ്സങ്ങളില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റും തീരുമാനമെടുത്തത്.

ജൂലൈ മൂന്നിന് സജി ചെറിയാൻ ഭരണഘടനയെ വിമർശിച്ച് വിവാദ പ്രസംഗം നടത്തിയിരുന്നു. വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ശേഷം ജൂലൈ ആറിന് അദ്ദേഹം രാജിവച്ചു. കേസ് അന്വേഷിച്ച പൊലീസാണ് ക്ലീൻ ചിറ്റ് നൽകിയത്. ഭരണഘടനയെ വിമർശിക്കുക മാത്രമാണ് ചെയ്തതെന്നും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അതിനാൽ സജി ചെറിയാനെതിരായ കേസ് നിലനിൽക്കില്ലെന്നും പൊലീസ് തിരുവല്ല കോടതിയെ അറിയിച്ചിട്ടുണ്ട്. കേസ് അവസാനിപ്പിക്കാൻ പൊലീസ് നൽകിയ അപേക്ഷയിൽ കോടതി തീരുമാനം ഔദ്യോഗികമായി വന്നിട്ടില്ലെങ്കിലും അതിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സജി ചെറിയാന്‍റെ മടക്കം.