ജല വകുപ്പ് ജീവനക്കാരുടെ ശമ്പളം പരിഷ്കരിച്ചു; ഉത്തരവുമായി മന്ത്രി റോഷി അഗസ്റ്റിൻ

തിരുവനന്തപുരം: വാട്ടർ അതോറിറ്റി ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് ഉത്തരവിറക്കി. ഉത്തരവിന്റെ പകർപ്പ് മന്ത്രി റോഷി അഗസ്റ്റിൻ വാട്ടർ അതോറിറ്റി എംഡി എസ് വെങ്കിടേശപതിക്ക് കൈമാറി. 2017 ജൂലൈ ഒന്നുമുതലുള്ള മുൻകാല പ്രാബല്യത്തോടെയാണ് ശമ്പള വർദ്ധനവ് നടപ്പാക്കിയതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. വാട്ടർ അതോറിറ്റിയിലെ 8,700 ജീവനക്കാർക്ക് ശമ്പള പരിഷ്കരണത്തിന്റെ പ്രയോജനം ലഭിക്കും. വാട്ടർ അതോറിറ്റി ജീവനക്കാരുടെ ദീർഘകാലമായുള്ള ആവശ്യമാണിത്.

2021 ഏപ്രിൽ 1 മുതൽ ശമ്പള പരിഷ്കരണം നടപ്പാക്കാനായിരുന്നു ആദ്യ നിർദ്ദേശം. എന്നാൽ മറ്റ് സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് സ്വീകരിച്ച അതേ മാനദണ്ഡം അനുസരിച്ച് 2019 മുതൽ വാട്ടർ അതോറിറ്റി ജീവനക്കാർക്ക് ശമ്പള പരിഷ്കരണം നടപ്പാക്കണമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യത്തിൽ പ്രത്യേക താൽപ്പര്യം പ്രകടിപ്പിക്കുകയും മന്ത്രിസഭാ യോഗം നിർദ്ദേശം അംഗീകരിക്കുകയും ചെയ്തു. 

ശമ്പള പരിഷ്കരണം ജീവനക്കാർക്ക് വലിയ ഉത്തരവാദിത്തമാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. 2024 ഓടെ കേരളത്തിലെ ഗ്രാമപ്രദേശങ്ങളിൽ സമ്പൂർണ്ണ കുടിവെള്ള കണക്ഷൻ നൽകുന്ന ജല ജീവൻ മിഷൻ പദ്ധതി പൂർത്തിയാക്കുക എന്നതാണ് ജീവനക്കാർക്ക് മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. വാട്ടർ അതോറിറ്റിയിലെ ഓരോ ജീവനക്കാരനും ഇത് നടപ്പാക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.