ഫുട്ബോൾ സംബന്ധിച്ച പ്രസ്താവനയിൽ വിശദീകരണവുമായി സമസ്ത

കോഴിക്കോട്: ഫുട്ബോൾ ലഹരിയാകരുതെന്ന സമസ്തയുടെ പ്രസ്താവനയിൽ വിശദീകരണവുമായി എസ് വൈ എസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി. ഫുട്ബോൾ അമിത ലഹരിയാകുന്നതിനെ ആണ് എതിർക്കുന്നതെന്നും ഇസ്ലാമിക വിശ്വാസങ്ങൾക്ക് വിരുദ്ധമായ രീതിയിൽ നീങ്ങുന്നത് തടയാനുള്ള നിയന്ത്രണം മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസികൾ അത് ഉൾക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“സ്പോർട്സ്മാൻ സ്പിരിറ്റോടെ അതിനെ കാണുന്നതിനുപകരം, അത് ലഹരിയും ജ്വരവുമായിത്തീരുന്നു. അതൊരു നല്ല പ്രവണതയല്ല. സ്പോർട്സ്മാൻ സ്പിരിറ്റിൽ ഗെയിം ആസ്വദിക്കട്ടെ. അതിനപ്പുറത്തേക്ക് കൊണ്ടുപോകുന്നത് താരാരാധനയിലേക്കു നയിക്കും. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ചാണ് വലിയ കട്ടൗട്ടുകൾ ഉയർത്തുന്നത്. സമ്പത്ത് അത്തരം കാര്യങ്ങൾക്കായി ചെലവഴിക്കാൻ പാടില്ല. ഇത്രയധികം രോഗികൾ ദുരിതമനുഭവിക്കുകയും നിരവധി പേർ വീടില്ലാതെ കഷ്ടപ്പെടുകയും ചെയ്യുന്ന ഈ സമയത്ത്, അതിനായി പണം ചെലവഴിക്കണമെന്ന അവബോധം സൃഷ്ടിക്കും. ഇത് ധൂർത്തിലേക്ക് പോകുന്നു. ഒരു പരിധി വേണം”. പരിധി ലംഘിക്കാൻ പാടില്ലെന്നേ പറഞ്ഞിട്ടുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.