നവാബ് മാലിക്കിനെതിരെ സമീർ വാങ്കഡെ മാനനഷ്ട കേസ് നൽകി

മുംബൈ: എൻ.സി.പി നേതാവ് നവാബ് മാലിക്കിനെതിരെ സമീർ വാങ്കഡെ പരാതി നൽകി. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ മുൻ സോണൽ ഡയറക്ടർ, എസ്.സി/എസ്.ടി നിയമപ്രകാരം മുംബൈയിലെ ഗോരെഗാവ് പൊലീസ് സ്റ്റേഷനിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. വ്യാജ ജാതി സർട്ടിഫിക്കറ്റ് നൽകിയാണ് വാങ്കഡെ സർക്കാർ ജോലി നേടിയതെന്ന് മാലിക് ആരോപിച്ചിരുന്നു.

എസ്.സി-എസ്.ടി കമ്മീഷനിൽ നിന്ന് ക്ലീൻ ചിറ്റ് ലഭിച്ചതിനെ തുടർന്നാണ് വാങ്കഡെ പരാതി നൽകിയത്. ഐ.ആർ.എസ് ഉദ്യോഗസ്ഥനായ വാങ്കഡെ ജന്മനാ മുസ്ലിമല്ലെന്നും പട്ടികജാതി വിഭാഗത്തിൽപ്പെട്ട മഹർ ജാതിയിൽപ്പെട്ടയാളാണെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. വാങ്കഡെയും പിതാവ് ഗ്യാന്ദേവ് വാങ്കഡെയും ഹിന്ദുമതം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിച്ചതായി തെളിയിക്കപ്പെട്ടിട്ടില്ല.

ജാതി സർട്ടിഫിക്കറ്റിലെ മതം, ജാതി അവകാശവാദം എന്നിവ സംബന്ധിച്ച് നവാബ് മാലിക്കും മറ്റുള്ളവരും നൽകിയ പരാതികളിൽ കഴമ്പില്ലെന്നും തുടർന്നാണ് പരാതികൾ തള്ളുന്നതെന്നും ഉത്തരവിൽ പറയുന്നു. മഹാരാഷ്ട്ര സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പാണ് ഉത്തരവിറക്കിയത്. നവാബ് മാലിക്, മനോജ് സൻസാരെ, അശോക് കാംബ്ലെ, സഞ്ജയ് കാംബ്ലെ തുടങ്ങിയ നേതാക്കളാണ് പരാതി നൽകിയിരുന്നത്.