സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ മൊഴി മാറ്റി മുഖ്യസാക്ഷി

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മുഖ്യസാക്ഷി പ്രശാന്ത് കോടതിയിൽ നൽകിയ രഹസ്യമൊഴി മാറ്റി. സഹോദരൻ പ്രകാശാണ് ആശ്രമത്തിന് തീയിട്ടതെന്ന് പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പ്രകാശ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു എന്നായിരുന്നു പ്രശാന്തിന്റെ ആദ്യ മൊഴി. എന്നാൽ ക്രൈംബ്രാഞ്ച് നിർബന്ധിച്ച് പറയിപ്പിച്ചതാണെന്ന് പ്രശാന്ത് മജിസ്ട്രേറ്റിന് മുന്നിൽ മൊഴി മാറ്റി.

അഡി. മജിസ്ട്രേറ്റിന് മുമ്പാകെയാണ് മൊഴി നൽകിയത്.  മൊഴിമാറ്റത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമല്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. പ്രശാന്തിന്‍റെ സമ്മതത്തോടെയാണ് രഹസ്യമൊഴിക്കായി അപേക്ഷ നൽകിയതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ സാക്ഷി പ്രശാന്ത് വിസമ്മതിച്ചു.