സന്ദീപാനന്ദഗിരിയുടെ ആശ്രമം ഇപ്പോള്‍ വാങ്ങേണ്ടെന്ന് ഔഷധി ഭരണസമിതി

തിരുവനന്തപുരം: ഔഷധിയുടെ ചികിത്സാ കേന്ദ്രം സ്ഥാപിക്കുന്നതിനായി സന്ദീപാനന്ദഗിരിയുടെ ആശ്രമം ഏറ്റെടുക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടി. പുതുതായി രൂപീകരിച്ച ഡയറക്ടർ ബോർഡിന്‍റെ ആദ്യ യോഗം ഇക്കാര്യം വിശദമായി പഠിച്ച ശേഷം നടപടികളുമായി മുന്നോട്ട് പോയാൽ മതിയെന്ന് തീരുമാനിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേർന്ന ഭരണസമിതി യോഗത്തിൽ ഇത് അജണ്ടയിലുണ്ടായിരുന്നുവെങ്കിലും ഭരണസമിതിയിലെ ചില അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചതോടെ തീരുമാനം മാറ്റുകയായിരുന്നു. നിരവധി തടസ്സങ്ങളുള്ളതിനാൽ ഉടൻ തീരുമാനം എടുക്കേണ്ടെന്ന് ഭരണസമിതി അംഗങ്ങൾ ആവശ്യപ്പെട്ടു.

തിരുവനന്തപുരത്തെ കുണ്ടമൺ കടവിലെ സന്ദീപാനന്ദഗിരിയുടെ ആശ്രമവും കെട്ടിടങ്ങളും ഏറ്റെടുത്ത് ഔഷധി വെൽനസ് സെന്‍റർ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മാനേജിംഗ് ഡയറക്ടർ സർക്കാരിന് കത്തയച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു. 73 സെന്‍റ് സ്ഥലവും 18,000 ചതുരശ്രയടി വിസ്തീർണമുള്ള കെട്ടിടവും ചികിത്സാ കേന്ദ്രത്തിന് അനുയോജ്യമായതിനാൽ ഔഷധിക്കായി ഏറ്റെടുക്കാമെന്നാണ് ഡോ. ഹൃദിക് സർക്കാരിന് കത്തെഴുതിയത്. ഭരണസമിതിയുടെ അനുമതിയില്ലാതെ എം.ഡി. സർക്കാരിന് നേരിട്ട് കത്തെഴുതിയ നടപടി ചട്ടങ്ങൾക്ക് അനുസൃതമല്ലെന്ന് ആരോപണമുയർന്നിരുന്നു.

രാഷ്ട്രീയ നിയമനങ്ങളിലൂടെ വന്ന നാല് ബോർഡ് അംഗങ്ങൾ ഉൾപ്പെടെ പങ്കെടുത്ത ആദ്യ സമ്പൂർണ്ണ ഭരണസമിതി യോഗമായിരുന്നു വെള്ളിയാഴ്ച. മുഴുവൻ സമയ മാനേജിംഗ് ഡയറക്ടറുടെ നിയമനം വൈകുകയാണ്. ഔഷധിയുടെ മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതലയാണ് ഔഷധി മെഡിസിനല്‍ പ്ലാന്റ് ബോര്‍ഡ് സിഇഒ ഡോ.ഹൃദിക്കിന് നൽകിയിരിക്കുന്നത്.