മ്യൂസിയം വളപ്പിൽ വനിതാ ഡോക്ടറെ ഉപദ്രവിച്ചതും സന്തോഷ്; പ്രതിയെ തിരിച്ചറിഞ്ഞു

തിരുവന്തപുരം: മ്യൂസിയത്തിൽ പ്രഭാത സവാരിക്കെത്തിയ വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസിലെ പ്രതിയെ തിരിച്ചറിഞ്ഞു. കുറവൻകോണത്ത് വീട്ടിൽ അതിക്രമിച്ചുകയറിയ കേസിൽ അറസ്റ്റിലായ മലയിൻകീഴ് സ്വദേശി സന്തോഷ് (40) ആണ് ഈ കേസിലും പ്രതി. പരാതിക്കാരിയായ വനിതാ ഡോക്ടറാണ് സന്തോഷിനെ തിരിച്ചറിഞ്ഞത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍റെ പി.എസിന്‍റെ ഡ്രൈവറായ സന്തോഷിനെ ഇന്നലെ രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുറവൻകോണത്തെ വീട്ടിൽ അതിക്രമിച്ചു കയറിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

വനിതാ ഡോക്ടറെ ഉപദ്രവിച്ച കേസിലും ഇയാളുടെ പങ്ക് സംശയിക്കുന്നതിനാൽ പൊലീസ് തിരിച്ചറിയൽ പരേഡ് നടത്തി. വാട്ടർ അതോറിട്ടിയിലെ കരാർ ജീവനക്കാരനാണ് സന്തോഷ്. വാട്ടർ അതോറിട്ടിയുടെ ഇന്നോവ കാർ സി.സി.ടി.വി.യിൽ തെളിവായി. കുറവൻകോണത്ത് ഈ കാറിലെത്തിയാണ് വീട്ടിൽ അതിക്രമിച്ചു കയറിയതെന്ന് സന്തോഷ് സമ്മതിച്ചു. വനിതാ ഡോക്ടറെ ആക്രമിക്കുന്ന സമയത്ത് മ്യൂസിയം പരിധിയിലെ സി.സി.ടി.വിയിൽ കാർ ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു.