സന്തോഷ് ട്രോഫി; ആന്ധ്രയെ 5-0ന് തകര്‍ത്ത് കേരളം

കോഴിക്കോട്: സന്തോഷ് ട്രോഫി ഗ്രൂപ്പ് രണ്ടിലെ യോഗ്യതാ മത്സരത്തിൽ കേരളം ആന്ധ്രയെ 5-0ന് തോൽപ്പിച്ചു. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിലെ വിജയത്തോടെ രണ്ടാം റൗണ്ടിലെത്താനുള്ള കേരളത്തിന്‍റെ സാധ്യത വർധിച്ചു. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ കേരളം സ്കോർ ചെയ്തതിനേക്കാൾ കൂടുതൽ അവസരങ്ങൾ നഷ്ടപ്പെടുത്തി.

16-ാം മിനിറ്റിൽ നിജോ ഗിൽബെർട്ടാണ് കേരളത്തെ മുന്നിലെത്തിച്ചത്. 19-ാം മിനിറ്റിൽ മുഹമ്മദ് സലീം ആന്ധ്രയുടെ പിഴവ് മുതലെടുത്ത് കേരളത്തിന് ലീഡ് നേടിക്കൊടുത്തു. ആദ്യപകുതിയിൽ എക്സ്ട്രാ ടൈമിൽ അബ്ദുൾ റഹീം കേരളത്തിന്‍റെ മൂന്നാം ഗോളും നേടി. നിജോ ഗിൽബെർട്ടിന്‍റെ പാസ് ലഭിച്ച പകരക്കാരൻ അബ്ദുൾ റഹീം ആന്ധ്രാ പ്രതിരോധത്തെ മറികടന്ന് വലകുലുക്കി.

ആദ്യപകുതിയിൽ മൂന്ന് ഗോളുകൾക്ക് മുന്നിലെത്തിയ കേരളം 52-ാം മിനിറ്റിൽ ലീഡ് ഉയർത്തി. വിശാഖ് മോഹനനാണ് കേരളത്തിന്റെ നാലാം ഗോള്‍ നേടിയത്. 62-ാം മിനിറ്റിൽ ക്യാപ്റ്റൻ വിഖ്‌നേഷിലൂടെ കേരളം ഗോള്‍പട്ടിക തികച്ചു. ജയത്തോടെ മൂന്ന് മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്‍റുമായി കേരളം പട്ടികയിൽ ഒന്നാമതാണ്.