ജയലളിതയുടെ ചികിത്സയിൽ ഇടപെട്ടിട്ടില്ലെന്ന് ശശികല

ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ചികിത്സ വൈകിപ്പിച്ചെന്ന ജുഡീഷ്യൽ കമ്മീഷന്‍റെ റിപ്പോർട്ട് വികെ ശശികല തള്ളി. ജയലളിതയ്ക്ക് ആൻജിയോഗ്രാം ആവശ്യമില്ലായിരുന്നെന്നും ചികിത്സയിൽ ഇടപെട്ടിട്ടില്ലെന്നുമാണ് വിശദീകരണം. ജയലളിതയ്ക്ക് ഹൃദയശസ്ത്രക്രിയ നടത്തണമെന്ന വിദഗ്ധ ഡോക്ടറുടെ നിർദ്ദേശം ശശികല ഇടപെട്ട് തടഞ്ഞുവച്ചതായും റിപ്പോർട്ടിൽ പറയുന്നു.

ജയലളിതയുടെ മരണത്തിൽ താൻ കുറ്റക്കാരിയാണെന്ന കമ്മീഷന്‍റെ റിപ്പോർട്ട് തള്ളിക്കളഞ്ഞ ശശികല ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്നും മൂന്ന് പേജുള്ള പ്രസ്താവനയിൽ പറഞ്ഞു. താനും ജയലളിതയും സൗഹൃദത്തിന്‍റെ മാതൃകകളാണെന്നും തങ്ങളെ വേർപെടുത്താൻ നിരവധി ശ്രമങ്ങൾ നടന്നിട്ടുണ്ടെന്നും ശശികല പറഞ്ഞു.

“ജയലളിതയെ രാഷ്ട്രീയമായി നേരിടാൻ ധൈര്യമില്ലാത്തവരുടെയും മരണത്തെ രാഷ്ട്രീയവത്കരിക്കാൻ നോക്കുന്നവരുടെയും നിന്ദ്യമായ നിലപാടിനെ ആരും പിന്തുണയ്ക്കില്ല. അമ്മയുടെ (ജയലളിത) മരണത്തിൽ ഒരു പ്രശ്നവുമില്ലെന്ന് ആളുകൾ തിരിച്ചറിഞ്ഞു. ജയലളിതയുടെ ചികിത്സയിൽ ഇടപെട്ടില്ല. ഈ വിഷയത്തിൽ അഭിപ്രായം പറയാൻ ഞാൻ വൈദ്യശാസ്ത്രം പഠിച്ചിട്ടില്ല. ചികിത്സയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും മെഡിക്കൽ സംഘം സ്വീകരിച്ചു. അമ്മയ്ക്ക് സാധ്യമായ ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുക എന്നതായിരുന്നു എന്‍റെ ഏക ഉദ്ദേശ്യം. വിദേശത്തു കൊണ്ടുപോയി ചികിത്സിക്കുന്നതിനും ഞാൻ തടസ്സം നിന്നിട്ടില്ല.” – ശശികല പറഞ്ഞു.