ഏഷ്യയിലെ ഏറ്റവും ധനികയായ വനിതയായി സാവിത്രി ജിൻഡാൽ

ദില്ലി: ഏഷ്യയിലെ ഏറ്റവും ധനികരായ വനിതകളുടെ പട്ടികയിൽ ജിൻഡാൽ ഗ്രൂപ്പ് ഉടമ സാവിത്രി ജിൻഡാൽ ഒന്നാമതെത്തി. ബ്ലൂംബെർഗ് ശതകോടീശ്വര സൂചിക പ്രകാരം സാവിത്രി ജിൻഡാലിന്‍റെ ആസ്തി 18 ബില്യൺ ഡോളറാണ്. നേരത്തെ പട്ടികയിൽ ഒന്നാമതായിരുന്ന ചൈനീസ് ശതകോടീശ്വരി യാങ് ഹുയാന്‍റെ ആസ്തി കുത്തനെ ഇടിഞ്ഞതിനെ തുടർന്നാണ് സാവിത്രിയുടെ നേട്ടം. സാവിത്രിയുടെ സമ്പത്ത് കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ 11 ബില്യൺ ഡോളർ വർദ്ധിച്ചു.

ഇന്ത്യയിലെ ഏറ്റവും ധനികയും 10-ാമത്തെ ധനിക വ്യക്തിയുമാണ് 72 കാരിയായ ജിൻഡാൽ. 2005 ൽ ഭർത്താവിന്‍റെ മരണശേഷം ഒപി ജിൻഡാൽ ഗ്രൂപ്പിന്‍റെ നേതൃത്വം ഏറ്റെടുത്തു. ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്റ്റീൽ നിർമ്മാതാക്കളായ ജിൻഡാൽ സമീപ വർഷങ്ങളിൽ അതിന്‍റെ ആസ്തിയിൽ ഗണ്യമായ ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. പകർച്ചവ്യാധിയുടെ തുടക്കത്തിൽ, ആസ്തി 2020 ഏപ്രിലിൽ 3.2 ബില്യൺ ഡോളറായി കുറഞ്ഞു. 2022 ൽ ഇത് 15.6 ബില്യൺ ഡോളറിലെത്തി.

ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ ഗാർഡൻ ഹോൾഡിംഗ്സിന്‍റെ ഉടമയാണ് യാങ്. കഴിഞ്ഞ നാല് വർഷമായി തുടർച്ചയായി ഏഷ്യയിലെ ഏറ്റവും ധനികയായ യാങ് തന്‍റെ ബിസിനസിൽ നാടകീയമായ ഇടിവാണ് നേരിട്ടത്.