പ്രചാരത്തിലുള്ള കറൻസിയിൽ ഇടിവ് വന്നതായി എസ്ബിഐ റിപ്പോർട്ട്

ദില്ലി: കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായി ദീപാവലി വാരത്തിൽ കറൻസിയിൽ കുറവുണ്ടായതായി എസ്ബിഐയുടെ റിപ്പോർട്ട്. പേയ്മെന്‍റ് സിസ്റ്റത്തിലെ മാറ്റമാണ് കറൻസി കുറയാൻ കാരണം. വിപണിയിൽ കറൻസി വിഹിതത്തിൽ (സിഐസി) വലിയ ഇടിവുണ്ടായി.

പേയ്മെന്‍റ് സിസ്റ്റങ്ങളിലെ കറൻസി വിഹിതം, 2016 സാമ്പത്തിക വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ 2022 സാമ്പത്തിക വർഷത്തിൽ 88 ശതമാനത്തിൽ നിന്ന് 20 ശതമാനമായി കുറഞ്ഞു. 2027ഓടെ ഇത് 11.15 ശതമാനമായി കുറയുമെന്ന് എസ്ബിഐ റിപ്പോർട്ടിൽ പറയുന്നു. 

2002ന് ശേഷം ഇതാദ്യമായാണ് ദീപാവലി ആഴ്ചയിൽ കറൻസി വിനിമയത്തിൽ ഇടിവ് കാണിക്കുന്നതെന്നും 2009ലെ നേരിയ ഇടിവ് സാമ്പത്തിക മാന്ദ്യം മൂലമാണെന്ന് അനുമാനിക്കാമെന്നും എസ്ബിഐ ഗ്രൂപ്പ് ചീഫ് ഇക്കണോമിസ്റ്റ് സൗമ്യകാന്തി ഘോഷ് പറഞ്ഞു. ഡിജിറ്റൽ ഇടപാടുകൾ വർദ്ധിച്ചതോടെ കറൻസിയുടെ നേരിട്ടുള്ള ഉപയോഗം കുറഞ്ഞു. ക്യാഷ് ലീഡ് ഇക്കോണമി ഇപ്പോൾ സ്മാർട്ട്ഫോൺ ലീഡ് പേയ്മെന്‍റ് ഇക്കോണമിയിലേക്ക് മാറിയെന്ന് സൗമ്യകാന്തി ഘോഷ് പറഞ്ഞു.