ടീസ്റ്റയുടെ ജാമ്യാപേക്ഷയിൽ നിലപാട് അറിയിക്കണമെന്ന് ഗുജറാത്തിനോട് സുപ്രീംകോടതി 

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ച കേസിൽ അറസ്റ്റിലായ ടീസ്റ്റ സെതൽവാദിന്‍റെ ഇടക്കാല ജാമ്യാപേക്ഷയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഗുജറാത്ത് സർക്കാരിനാണ് നോട്ടീസ് അയച്ചിരിക്കുന്നത്. വ്യാഴാഴ്ച നിലപാട് അറിയിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു.

ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന ടീസ്റ്റയുടെ ആവശ്യം ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു. അറസ്റ്റിന്‍റെ അടിസ്ഥാനമായ എഫ്ഐആറിൽ സുപ്രീം കോടതി വിധിയിൽ പറഞ്ഞിരിക്കുന്ന ചില കാര്യങ്ങളല്ലാതെ മറ്റൊന്നുമില്ലെന്ന് ടീസ്ത സെതൽവാദിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ പറഞ്ഞു.

വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജിയിൽ ഗുജറാത്ത് ഹൈക്കോടതി നോട്ടീസ് അയച്ചുവെങ്കിലും സെപ്റ്റംബർ 19ന് വാദം കേൾക്കാനാണ് തീരുമാനമെന്ന് കപിൽ സിബൽ പറഞ്ഞു. ഈ സാഹചര്യത്തിൽ തനിക്ക് ഇടക്കാല ജാമ്യം അനുവദിക്കണമെന്നാണ് ടീസ്റ്റ സുപ്രീം കോടതിയോട് അഭ്യർത്ഥിച്ചത്.