മനുഷ്യാവകാശപ്രവർത്തകൻ ആനന്ദ് തേൽതുംബ്ഡെയുടെ ജാമ്യം സുപ്രീംകോടതി ശരിവെച്ചു

ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തകൻ ആനന്ദ് തേൽതുംബ്ഡെയ്ക്ക് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരായ എൻഐഎയുടെ ഹർജി സുപ്രീം കോടതി തള്ളി. നവംബർ 19നാണ് തേൽതുംബ്ഡെയ്ക്ക് ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.

തേൽതുംബ്ഡെ ഏതെങ്കിലും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടില്ലെന്ന് ബോംബെ ഹൈക്കോടതി പറഞ്ഞു. മാവോയിസ്റ്റ് ബന്ധം കണ്ടെത്തിയാൽ പോലും പരമാവധി ശിക്ഷ 10 വർഷമാണെന്നും അദ്ദേഹം ഇതിനകം രണ്ട് വർഷം ജയിലിൽ കഴിഞ്ഞിട്ടുണ്ടെന്നും ജസ്റ്റിസുമാരായ എ.എസ് ഗഡ്കരി, എം.എൻ ജാദവ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

2020 ഏപ്രിലിൽ അറസ്റ്റിലായ തേൽതുംബ്ഡെയെ നവി മുംബൈയിലെ തലോജ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. പ്രത്യേക കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് കഴിഞ്ഞ വർഷം അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2017 ഡിസംബർ 31ന് പൂനെയിലെ ഭീമ-കൊറേഗാവിൽ നടന്ന എൽഗാർ പരിഷത്ത് സമ്മേളനത്തിൽ തേൽതുംബ്ഡെ പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് കേസ്.