കൊല്ലത്ത് അഭിഭാഷകരും പോലീസും തമ്മില്‍ കോടതി പരിസരത്ത് കൈയാങ്കളി

കൊല്ലം: കൊല്ലം കോടതി പരിസരത്ത് പൊലീസുകാരും അഭിഭാഷകരും തമ്മില്‍ കയ്യാങ്കളി. കരുനാഗപ്പള്ളിയില്‍ ഒരു അഭിഭാഷകനെ പൊലീസ് മര്‍ദിച്ചെന്ന് ആരോപിച്ചുള്ള അഭിഭാഷകരുടെ പ്രതിഷേധമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. പ്രതിഷേധത്തിനിടെ പൊലീസ് ജീപ്പിന്റെ ചില്ല് തല്ലിത്തകര്‍ത്തു. ഒരു വയര്‍ലെസ് സെറ്റ് നശിപ്പിച്ചതായും അക്രമത്തില്‍ പള്ളിത്തടം എ.എസ്.ഐ.യെക്ക് പരിക്കേറ്റതായും പോലീസ് പറഞ്ഞു. എ.എസ്.ഐ.യെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അനിശ്ചിത കാലത്തേക്ക് കോടതി നടപടികള്‍ ബഹിഷ്‌കരിക്കാനും കൊല്ലം ബാര്‍ അസോസിയേഷന്‍ തീരുമാനിച്ചിട്ടുണ്ട്. മദ്യപിച്ച് പ്രശ്‌നമുണ്ടാക്കിയതിനാണ് അഭിഭാഷകനെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് അഭിഭാഷകനെ അതിക്രൂരമായി മര്‍ദിച്ചെന്നാണ് അഭിഭാഷകരുടെ ആരോപണം. കൊല്ലം ബാറിലെ അഭിഭാഷകനായ കരുനാഗപ്പള്ളി സ്വദേശി എസ് ജയകുമാറാണ് പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.

ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ ചുമത്തിയായിരുന്നു പൊലീസ് ജയകുമാറിനെതിരെ കേസെടുത്തത്. അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടെന്നാണ് പൊലീസ് പറയുന്നത്. സെല്ലില്‍ കിടക്കുമ്പോള്‍ ഇയാള്‍ അതിക്രമം കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ജയകുമാര്‍ സെല്ലില്‍ ആഞ്ഞുചവിട്ടുകയും പൊലീസുകാരെ അസഭ്യം പറയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവിട്ടത്.