ഓണാഘോഷത്തിനിടെ നാട്ടുകാരും പോലീസും തമ്മില്‍ കൈയാങ്കളി

ശാസ്താംകോട്ട: മൈനാഗപ്പള്ളിയിൽ ഓണാഘോഷത്തിനിടെയുണ്ടായ സംഘർഷം ശമിപ്പിക്കാനെത്തിയ പോലീസും നാട്ടുകാരും തമ്മിൽ വാക്കേറ്റമുണ്ടായി. രണ്ട് സിവിൽ പോലീസ് ഓഫീസർമാർക്കും മർദ്ദനമേറ്റു. സംഭവവുമായി ബന്ധപ്പെട്ട് നാല് പ്രദേശവാസികളെ ശാസ്താംകോട്ട പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ ഉൾപ്പെട്ടവരെ അന്വേഷിച്ചെത്തിയ പൊലീസ് സംഘം നിരപരാധികളുടെ വീടുകളിൽ അതിക്രമിച്ചുകയറി മർദ്ദിച്ചതായി പരാതി ഉയർന്നിരുന്നു.

വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് മൈനാഗപ്പള്ളി പഞ്ചായത്ത് ഗ്രൗണ്ടിൽ സംഘർഷമുണ്ടായത്. ഇവിടെ ഓണാഘോഷത്തിനിടെ യുവാക്കൾ രണ്ട് വിഭാഗങ്ങളായി തിരിഞ്ഞ് മർദ്ദിച്ചു. ശാസ്താംകോട്ട സ്റ്റേഷനിൽ നിന്ന് സംഭവമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ജനക്കൂട്ടത്തിന് നേരെ ലാത്തിച്ചാർജ് നടത്തിയെന്ന് നാട്ടുകാർ പറയുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവാവ് താഴെ വീണപ്പോൾ സ്ഥലത്തുണ്ടായിരുന്നവർ പൊലീസിന് നേരെ തിരിഞ്ഞു. വാക്കേറ്റവും കൈയാങ്കളിയുമായി. ഷാജഹാന്‍, ഷണ്‍മുഖദാസ് എന്നീ പോലീസുകാര്‍ക്ക് മര്‍ദനമേറ്റു.