വിഴിഞ്ഞം പദ്ധതിക്കെതിരെയുള്ള രണ്ടാമത്തെ സർക്കുലർ ഇന്ന് കുർബാനമധ്യേ പള്ളികളിൽ വായിക്കും

വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ നിർമാണ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് ലത്തീൻ അതിരൂപത. ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ.നെറ്റോ വിശ്വാസികൾക്ക് അയച്ച പദ്ധതിക്കെതിരെയുള്ള രണ്ടാമത്തെ സർക്കുലർ കുർബാനയ്ക്കിടെ ഇന്ന് പള്ളികളിൽ വായിക്കും. വൈദികരുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മുതൽ നിരാഹാര സമരം ആരംഭിക്കും.

ഏഴ് ആവശ്യങ്ങൾ നിറവേറ്റുന്നതുവരെ പോരാട്ടം ശക്തമായി മുന്നോട്ട് കൊണ്ടുപോകണം. നിരവധി തവണ ചർച്ച നടത്തിയിട്ടും അധികൃതരുടെ ഭാഗത്തുനിന്നും കൃത്യമായ പ്രതികരണം ഉണ്ടായിട്ടില്ല. പോർട്ട് കരാറുകാരുടെ ഒത്താശയോടെയാണ് മത്സ്യത്തൊഴിലാളികൾക്കെതിരെ സർക്കാർ കോടതിയിൽ മൊഴി നൽകിയതെന്ന് ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ സർക്കുലറിൽ ആരോപിച്ചു.

ഉപരോധത്തിനൊപ്പം നിരാഹാര സമരവും നാളെ ആരംഭിക്കും. ആർച്ച് ബിഷപ്പ് ഡോ.തോമസ് ജെ നെറ്റോ, മുൻ ആർച്ച് ബിഷപ്പ് സൂസപാക്യം എന്നിവരുടെ നേതൃത്വത്തിലാണ് നിരാഹാര സമരം. ബാരിക്കേഡുകൾ മറികടന്ന് തുറമുഖത്ത് പ്രവേശിക്കരുതെന്നും കോടതി ഉത്തരവ് പാലിച്ച് പ്രതിഷേധിക്കണമെന്നും തിരുവനന്തപുരം ലത്തീൻ അതിരൂപത നിർദ്ദേശം നൽകിയിട്ടുണ്ട്.