രണ്ടാം പിണറായി സർക്കാർ പോരെന്ന് സിപിഐ സമ്മേളന റിപ്പോർട്ട്

കളമശേരി: പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള രണ്ടാം എൽഡിഎഫ് സർക്കാരിന് ഒന്നാം സർക്കാരിന് ലഭിച്ച സ്വീകാര്യത നേടാൻ കഴിഞ്ഞിട്ടില്ലെന്ന് സിപിഐ എറണാകുളം ജില്ലാ സമ്മേളന റിപ്പോർട്ട്. പോരായ്മകൾ പരിഹരിക്കാൻ അടിയന്തിര ഇടപെടലുകൾ ആവശ്യമാണ്. കമ്യൂണിസ്റ്റുകാർക്ക് ഉണ്ടായിരിക്കേണ്ട വിനയവും ലാളിത്യവും ചിലർക്ക് നഷ്ടപ്പെടുന്നു. കെ റെയിൽ ഇടതുമുന്നണിയുടെ വാഗ്ദാനമാണെങ്കിലും പദ്ധതി നടത്തിപ്പിൽ സർക്കാർ സ്വീകരിച്ച രീതിയും ധാർഷ്ട്യപരമായ സമീപനവും ഇടതുസർക്കാരിന് യോജിച്ചതല്ല. ജനങ്ങളുടെ ആശങ്കകൾ ദൂരീകരിച്ച് പദ്ധതി നടപ്പിലാക്കാൻ ശ്രമിക്കണമായിരുന്നു. എന്നിങ്ങനെ നീളുന്നു റിപ്പോർട്ടിലെ വിമർശനങ്ങൾ.

സമ്മേളന റിപ്പോർട്ടിലെ പ്രധാന ഭാഗങ്ങൾ –

“ലോകായുക്ത നിയമത്തിൽ ഓർഡിനൻസ് കൊണ്ടുവന്ന ഭേദഗതി അഴിമതിക്കെതിരായ എൽ.ഡി.എഫിന്‍റെ നിലപാടിൽ സംശയങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ജില്ലയിലെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളിൽ മത്സരിക്കാനുള്ള ശക്തി സി.പി.എമ്മിനില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജില്ലയിൽ ഒന്നാമത്തെ പാർട്ടി കോൺഗ്രസ് തന്നെ, രണ്ടാമത് സി.പി.എമ്മാണ്. സി.പി.ഐ മൂന്നാം സ്ഥാനത്താണ്. നാലാം സ്ഥാനത്തുള്ള ബി.ജെ.പിയുടെ വളർച്ച ശ്രദ്ധിക്കേണ്ടതുണ്ടെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. 

സി.പി.എം ശക്തമായിരുന്നപ്പോൾ 9 സീറ്റുകളിലാണ് മത്സരിച്ചത്. ഇനി ഇത്രയധികം സീറ്റുകളിൽ മത്സരിക്കാൻ അർഹരല്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സീറ്റ് പങ്കിടുമ്പോഴും സി.പി.എമ്മിന്‍റെ ദുർബലതയ്ക്കനുസരിച്ച് സീറ്റുകൾ കുറയ്ക്കണം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വിജയം കോൺഗ്രസിന് പുതുജീവൻ നൽകി. തിരഞ്ഞെടുപ്പ് കാലത്ത് കോണ്ഗ്രസ് നേതാവ് കെ.വി തോമസിന്‍റെ എൽ.ഡി.എഫ് പ്രവേശം വിപരീത ഫലമുണ്ടാക്കിയിരുന്നു. ഇത് കോണ്ഗ്രസ് ക്യാമ്പുകളെ ഉണർത്തി. എൽ.ഡി.എഫിന്‍റെ മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിൻ വിരുദ്ധമായാണ് ജനങ്ങൾ ഇതിനെ വിലയിരുത്തിയത്.”