അജിത്ത് ഡോവലിന്റെ വസതിയിലെ സുരക്ഷാ വീഴ്ച്ച; 3 കമാൻഡോകളെ പിരിച്ചുവിട്ടു

ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്‍റെ വസതിയിലെ സുരക്ഷാ വീഴ്ച്ചയുടെ പേരിൽ മൂന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) കമാൻഡോകളെ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടു. ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി), കമാൻഡന്‍റ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥൻ എന്നിവരെ സ്ഥലം മാറ്റി. ഈ വർഷം ഫെബ്രുവരിയിൽ ഉണ്ടായ സുരക്ഷാ വീഴ്ച്ചയുടെ പശ്ചാത്തലത്തിലാണ് നടപടി. 2022 ഫെബ്രുവരിയിലാണ് ബെംഗളൂരു സ്വദേശിയായ ശന്തനു റെഡ്ഡി അജിത് ഡോവലിന്‍റെ ഡൽഹിയിലെ വസതിയിൽ പ്രവേശിക്കാൻ ശ്രമിച്ചത്. കാറിൽ എത്തിയ ഇയാളെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ തടയുകയും പിന്നീട് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം നടക്കുമ്പോൾ ഡോവൽ അദ്ദേഹത്തിന്‍റെ വസതിയിൽ ഉണ്ടായിരുന്നു. പിരിച്ചുവിട്ട മൂന്ന് കമാൻഡോകളും അന്ന് വസതിയിൽ ഉണ്ടായിരുന്നു. സിഐഎസ്എഫ് കമാൻഡോകളുടെ ‘ഇസഡ് പ്ലസ്’ സുരക്ഷയുള്ളയാളാണ് ഡോവൽ.