സെപ്തംബർ പേ വിഷ പ്രതിരോധ മാസമായി ആചരിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സെപ്റ്റംബർ പേവിഷ പ്രതിരോധ മാസമായി ആചരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സെപ്റ്റംബർ 20 മുതൽ തെരുവ് നായ്ക്കൾക്ക് വാക്സിൻ നൽകാനായി തീവ്ര യജ്ഞം ആരംഭിക്കും. ജനങ്ങളാകെ ഒരുമിച്ച് നിന്ന് നേരിടേണ്ട വിഷയമാണ് തെരുവ് നായ ശല്യമെന്നും തെരുവ് നായ്ക്കളെ കൊന്ന് പ്രശ്നം പരിഹരിക്കാൻ സാധിക്കില്ല. അത്തരം കൃത്യം ചെയ്യുന്നത് അംഗീകരിക്കാൻ പറ്റില്ലെന്നും ശാസ്ത്രീയമായ പ്രശ്ന പരിഹാരമാണ് ഇതിനായി വേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കുന്നത് നായ്ക്കൾ കൂട്ടം കൂടുന്നതിന് കാരണമായിട്ടുണ്ടെന്നും
ഇത് കർശനമായി തടയുമെന്നും ഇതിനായി പ്രത്യേക യോഗം ചേർന്ന് നിർദ്ദേശങ്ങൾ നല്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഈ വര്‍ഷം ഇതുവരെ പേവിഷ ബാധയേറ്റ് മരിച്ചത് 21 പേരാണെന്നും ഇതില്‍ 15 പേരും വാക്സീന്‍ എടുക്കാത്തവരാണെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വളര്‍ത്തുനായ രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും. അപേക്ഷിച്ചാല്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് 3 ദിവസത്തിനകം ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.