ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു തിരിച്ചടി; സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ച് 5 എംഎൽഎമാർ

പട്ന: ബിജെപി സഖ്യം അവസാനിപ്പിച്ച് ആർജെഡി-കോൺഗ്രസ് സഖ്യവുമായി ചേർന്ന് പുതിയ സർക്കാർ രൂപീകരിച്ച ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന് അസംതൃപ്തരായ എംഎൽഎമാരുടെ നിസ്സഹകരണം തിരിച്ചടിയായിരിക്കുകയാണ്. മന്ത്രിസഭാ വിപുലീകരണത്തിൽ അവസരം ലഭിക്കാത്ത അഞ്ച് എംഎൽഎമാർ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് വിട്ടുനിന്നതാണ് നിതീഷ് കുമാറിന് തലവേദനയായത്. മന്ത്രിസഭയിൽ അംഗത്വം ലഭിച്ചില്ലെന്നാണ് ഇവരുടെ പരാതി.

രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങ് പർബത്ത എംഎൽഎ സഞ്ജീവ് കുമാർ, റുന്നിസയ്ദ്പുർ എംഎൽഎ പങ്കജ് കുമാർ മിശ്ര, ബാർബിഗ എംഎൽഎ സുദർശൻ കുമാർ, മട്ടിഹനി എംഎൽഎ രാജ്കുമാർ സിങ്, കേസരിയ എംഎൽഎ ശാലിനി മിശ്ര എന്നിവരാണ് ബഹിഷ്കരിച്ചത്. തങ്ങളുടെ അതൃപ്തി പരസ്യമാക്കിയ അഞ്ച് എംഎൽഎമാരും ഭൂമിഹാർ സമുദായത്തിൽ നിന്നുള്ളവരാണെന്ന് എന്നാണ് റിപ്പോർട്ട്.

ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ 31 പുതിയ മന്ത്രിമാരുമായാണ് മന്ത്രിസഭ വിപുലീകരിച്ചത്. മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ ആർജെഡിക്ക് കൂടുതൽ മന്ത്രിസ്ഥാനം നൽകി. മുഖ്യമന്ത്രി നിതീഷ് കുമാറിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് ആരോഗ്യ വകുപ്പും ലഭിച്ചു. ആർജെഡിക്ക് 16 അംഗങ്ങളും ജെഡിയുവിന് 11 അംഗങ്ങളുമാണുള്ളത്.