ആദായനികുതി വകുപ്പിന് തിരിച്ചടി; വിജയ്‌ക്ക് ചുമത്തിയ 1.5 കോടി പിഴയ്ക്ക് സ്റ്റേ

നടൻ വിജയ്ക്ക് ചുമത്തിയ ഒന്നരക്കോടി രൂപ പിഴ മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. 2015-16 സാമ്പത്തിക വർഷത്തിൽ 15 കോടി രൂപയുടെ അധിക വരുമാനം സ്വമേധയാ വെളിപ്പെടുത്താത്തതിന് നടൻ വിജയ്ക്ക് 1.5 കോടി രൂപ പിഴ ചുമത്തിയിരുന്നു. ആദായനികുതി വകുപ്പ് ജൂൺ 30 ന് പുറപ്പെടുവിച്ച ഉത്തരവാണ് മദ്രാസ് ഹൈക്കോടതി ചൊവ്വാഴ്ച സ്റ്റേ ചെയ്തത്.

ആദായനികുതി നിയമപ്രകാരം 2018 ജൂൺ 30ന് മുമ്പ് പിഴത്തുക ചുമത്തേണ്ടതാണെന്ന് വിജയ്യുടെ അഭിഭാഷകൻ വാദിച്ചു. സമയപരിധിക്ക് ശേഷം ചുമത്തുന്ന പിഴ നിയമപരമല്ല. ഈ വാദം മുഖവിലയ്ക്കെടുത്താണ് കോടതി ഇടക്കാല സ്റ്റേ അനുവദിച്ചത്.

16 കോടി രൂപ ചെക്കായും 4.93 കോടി രൂപ പണമായും പുലി എന്ന ചിത്രത്തിനായി വിജയ്ക്ക് ലഭിച്ചു. എന്നാൽ, ചെക്കായി വാങ്ങിയ തുകയ്ക്ക് മാത്രമാണ് നികുതി നൽകിയതെന്നാണ് ആദായനികുതി വകുപ്പിന്‍റെ വാദം. ഈ തുകയുൾപ്പെടെ 15 കോടി രൂപയുടെ അധിക വരുമാനമാണ് വിജയ്ക്ക് ലഭിച്ചതെന്ന് നോട്ടീസിൽ പറയുന്നു.