നീരവിൻ്റെ നീക്കങ്ങൾക്ക് തിരിച്ചടി; ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുമെന്ന് റിപ്പോർട്ടുകൾ

ലണ്ടൻ: വായ്പാ തട്ടിപ്പ് കേസിൽ ലണ്ടനിൽ ജയിലിൽ കഴിയുന്ന ഇന്ത്യൻ വ്യവസായി നീരവ് മോദിക്ക് തിരിച്ചടി. ബ്രിട്ടനിൽ നിന്ന് നാട് കടത്താനുള്ള വിധിക്കെതിരെ നീരവ് നൽകിയ അപ്പീൽ കോടതി തള്ളി. ഇതോടെ ബ്രിട്ടനിലെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീരവിൻ്റെ നീക്കത്തിനും തിരിച്ചടിയായി.

അപ്പീൽ നിരസിച്ചതോടെ നീരവ് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരുമെന്നും വിചാരണ നേരിടേണ്ടി വരുമെന്നും വ്യക്തമായി. യൂറോപ്പിലെ മനുഷ്യാവകാശ കോടതിയെ സമീപിക്കുക മാത്രമാണ് ഇനി നീരവിന് മുന്നിലുള്ള ഏക പോംവഴിയെന്നാണ് റിപ്പോർട്ടുകൾ.

11,000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിലെ പ്രതിയായ നീരവ് 2018ലാണ് ഇന്ത്യ വിട്ടത്. 2019 മാർച്ചിൽ ലണ്ടനിൽ അറസ്റ്റിലായ നീരവിനെ 2019 ഡിസംബറിൽ പ്രത്യേക കോടതി സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിച്ചിരുന്നു.