എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരായ പീഡന പരാതി; പൊലീസ് കേസെടുത്തു

കോവളം: അധ്യാപികയായ ആലുവ സ്വദേശിനിയുടെ പരാതിയിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയ്ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണ് പരാതി. കോൺഗ്രസിന്റെ എറണാകുളം ജില്ലയിലെ പ്രമുഖ യുവനേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമായ നേതാവിനെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, തട്ടിക്കൊണ്ടുപോകൽ, അതിക്രമിച്ച് കടക്കൽ, മർദ്ദിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

യുവതിയുടെ പരാതിയിൽ മൊഴി എടുത്തതിൻ്റെ അടിസ്ഥാനത്തിലാണ് കോവളം പൊലീസ് കേസെടുത്തത്. മൊഴി രേഖപ്പെടുത്തുന്നതിനിടെ പരാതിക്കാരി കുഴഞ്ഞുവീഴുകയും ചെയ്തു. ഇതോടെ ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇക്കാരണത്താൽ മൊഴി പൂർണ്ണമായും എടുക്കാൻ കഴിഞ്ഞില്ല. കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറും. എം.എൽ.എയ്ക്കെതിരെ ക്രൈംബ്രാഞ്ച് തുടർനടപടികൾ സ്വീകരിക്കും.

ഇന്നലെ വഞ്ചിയൂർ കോടതിയിൽ യുവതി നൽകിയ മൊഴിയുടെ പകർപ്പിനായി പൊലീസ് അപേക്ഷ നൽകിയിട്ടുണ്ട്. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ എം.എൽ.എയ്ക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും.