എൽദോസ് കുന്നപ്പിള്ളിലിനെതിരായ പീഡന പരാതി; യുവതിയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ പരാതിക്കാരിയുടെ മൊഴിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴിഞ്ഞ മാസം 14ന് കോവളത്തെ ഗസ്റ്റ് ഹൗസിലേക്ക് കൊണ്ടുപോയെന്നും പി.എയുടെയും സുഹൃത്തിന്‍റെയും മുന്നിൽ വച്ച് എൽദോസ് തന്നെ മർദ്ദിച്ചുവെന്നും യുവതി മൊഴിയിൽ പറയുന്നു.

പിഎയും സുഹൃത്തും തന്നെ ആക്രമിച്ചതിന് ദൃക്സാക്ഷികളാണെന്നും യുവതി പറഞ്ഞു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ എം.എൽ.എയുടെ പി.എ ഡാനി പോളിനെയും സുഹൃത്ത് ജിഷ്ണുവിനെയും വിളിച്ചുവരുത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫാണെന്ന് പൊലീസ് പറഞ്ഞു. മൊഴി പരിശോധിച്ച പൊലീസ് എം.എൽ.എ ഗസ്റ്റ് ഹൗസിൽ മുറിയെടുത്തതായി സ്ഥിരീകരിച്ചു. എം.എൽ.എയ്ക്കെതിരെ ക്രൈംബ്രാഞ്ച് ഇതിനകം തെളിവെടുപ്പ് നടത്തിക്കഴിഞ്ഞു. എം.എൽ.എയെ അറസ്റ്റ് ചെയ്യാനുള്ള നീക്കവും പൊലീസ് ആരംഭിച്ചതായാണ് വിവരം.

എന്നാൽ പരാതി ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ രണ്ട് ദിവസമായി എംഎൽഎ ഒളിവിലാണ്. എം.എൽ.എയുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും. യുവതി മജിസ്ട്രേറ്റിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ് ഇന്ന് കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചേക്കും. യുവതിയുടെ പരാതിയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി കൈയേറ്റം ചെയ്തതിനാണ് കേസെടുത്തിരിക്കുന്നത്.