എസ്എഫ്ഐ നേതാവിന്റെ അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; 11 പ്രതികൾക്ക് ജീവപര്യന്തം

തിരുവനന്തപുരം: നെയ്യാറ്റിൻകര ആനാവൂർ നാരായണൻ നായർ വധക്കേസിൽ 11 ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ. ജീവപര്യന്തം തടവിന് പുറമെ ഒന്നും രണ്ടും നാലും പ്രതികൾക്ക് ഒരു ലക്ഷം രൂപ വീതം പിഴയും മൂന്നും അഞ്ചും പ്രതികൾക്ക് 50,000 രൂപ വീതം പിഴയും വിധിച്ചു. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി.

ഗൂഢാലോചന, വധശ്രമം, കൊലപാതകം എന്നീ കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. മനപ്പൂർവ്വം കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇവർ നാരായണൻ നായരുടെ വീട്ടിൽ എത്തിയതെന്നും നാരായണൻ നായരെ വെട്ടിക്കൊലപ്പെടുത്തിയെന്നും കോടതി കണ്ടെത്തി. നേരത്തെ ജാമ്യത്തിലിറങ്ങിയ പ്രതികളെ ജാമ്യം റദ്ദാക്കി വെള്ളിയാഴ്ച തന്നെ ജയിലിലേക്ക് മാറ്റിയിരുന്നു.

2013 നവംബർ അഞ്ചിനാണ് നാരായണൻ നായരെ വെട്ടിക്കൊലപ്പെടുത്തിയത്. നാരായണൻ നായരുടെ മകനും എസ്.എഫ്.ഐ നേതാവുമായ ശിവപ്രസാദിനെ വധിക്കാനെത്തിയ സംഘമാണ് നാരായണൻ നായരെ കൊലപ്പെടുത്തിയതെന്ന് കോടതി കണ്ടെത്തി.