ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി സമാധിയായി

ദ്വാരക: ദ്വാരകപീഠ ശങ്കരാചാര്യ സ്വാമി സ്വരൂപാനന്ദ സരസ്വതി (99) അന്തരിച്ചു. മധ്യപ്രദേശിലെ നർസിംഗ്പൂരിലെ ശ്രീധാം ജോതേശ്വർ ആശ്രമത്തിൽ ഞായറാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു അന്ത്യം. ദണ്ഡി സ്വാമി എന്നറിയപ്പെടുന്ന സ്വാമി സദാനന്ദ മഹാരാജിന്‍റെ നേതൃത്വത്തിലായിരിക്കും തുടർ കർമ്മങ്ങൾ നടക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി.

ഗുജറാത്തിലെ ദ്വാരക ശാരദാപീഠത്തിലെയും ബദ്രിനാഥിലെ ജ്യോതിർ മഠത്തിലെയും ശങ്കരാചാര്യനായിരുന്നു സ്വാമി സ്വരൂപാനന്ദ സരസ്വതി. 1924-ൽ മധ്യപ്രദേശിലെ സിയോണി ജില്ലയിലെ ദിഗോറി ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്‍റെ ആദ്യകാല പേര് പോതിറാം ഉപാധ്യായ എന്നായിരുന്നു. ഒൻപതാം വയസ്സിൽ, ആത്മീയാന്വേഷണങ്ങൾക്കായി അദ്ദേഹം വീടുവിട്ടിറങ്ങി. സ്വാതന്ത്ര്യസമരകാലത്ത് അദ്ദേഹം ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്. 1981 ലാണ് അദ്ദേഹത്തിന് ശങ്കരാചാര്യ പദവി ലഭിച്ചത്.