എസ്.ഡി.പി.ഐക്കും ഫ്രറ്റേണിറ്റിക്കുമെതിരായ പരാമർശങ്ങളിൽ ക്ഷമ ചോദിച്ച് ഷാരിസ്

കോഴിക്കോട്: എസ്.ഡി.പി.ഐക്കും ഫ്രറ്റേണിറ്റിക്കുമെതിരായ എം.എസ്.എഫ് ക്യാമ്പിൽ നടത്തിയ പരാമർശത്തിൽ ക്ഷമ ചോദിച്ച് തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ്. തന്‍റെ പരാമർശത്തിൽ തന്‍റെ സുഹൃത്തുക്കളും സഹപ്രവർത്തകരും പ്രതിഷേധവും ദുഃഖവും പ്രകടിപ്പിച്ചതായി ഷാരിസ് പറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് തിരക്കഥാകൃത്ത് ഖേദം പ്രകടിപ്പിച്ചത്.

വേര് എന്ന എം.എസ്.എഫ് സംഘടിപ്പിച്ച സമ്മേളനത്തിൽ ‘കല, സർഗം, സംസ്കാരം’ എന്ന വിഷയത്തിൽ നടന്ന ചർച്ചയിൽ എന്‍റെ ചില സുഹൃത്തുക്കളും സഹപ്രവർത്തകരും എന്‍റെ വാക്കുകളിൽ പ്രതിഷേധവും ദുഃഖവും രേഖപ്പെടുത്തുകയുണ്ടായി. പ്രത്യേകിച്ചും ഫിലിം ക്ലബ്ബിനെക്കുറിച്ചുള്ള പരാമർശം. എന്‍റെ വാക്കുകൾ ഏതെങ്കിലും വ്യക്തികളെയോ രാഷ്ട്രീയ സംഘടനകളെയോ മതത്തെയോ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ, ആ പരാമർശത്തിൽ ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. എന്‍റെ രാഷ്ട്രീയവും മതവും നിലപാടുകളും തികച്ചും വ്യക്തിപരമാണ്. അതിൽ തുടരും,” ഷാരിസ് ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

ജനഗണമന പുറത്തിറങ്ങിയപ്പോൾ എസ്.ഡി.പി.ഐ, ഫ്രറ്റേണിറ്റി നേതാക്കൾ അവരുടെ വേദിയിലേക്ക് ക്ഷണിച്ചിരുന്നതായി തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് പറഞ്ഞിരുന്നു. എം.എസ്.എഫിന്‍റെ ക്യാമ്പിലായിരുന്നു ഇത്.