ഒരു വർഷത്തിനിടെ ഷാര്‍ജ പൊലീസ് പിടികൂടിയത് 13.5 കോടി ദിര്‍ഹം വിലയുള്ള മയക്കുമരുന്നുകൾ

ഷാര്‍ജ: ഷാർജ പൊലീസിന്‍റെ ആന്‍റി നാർക്കോട്ടിക് വിഭാഗം 2021 ന്‍റെ തുടക്കം മുതൽ 2022 മെയ് മാസം വരെ പിടിച്ചെടുത്തത് 135 ദശലക്ഷം ദിർഹത്തിന്‍റെ മയക്കുമരുന്ന്. വാർഷിക റിപ്പോർട്ട് അനുസരിച്ച്, ഈ കാലയളവിൽ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് 200 കേസുകൾ ഉദ്യോഗസ്ഥർ കൈകാര്യം ചെയ്തു.

822 കിലോ ക്രിസ്റ്റൽ മെത്ത്, 94 കിലോ ഹാഷിഷ്, 251 കിലോ ഹെറോയിൻ, 46 ലക്ഷം ലഹരി ഗുളികകൾ എന്നിവയാണ് പൊലീസ് പിടിച്ചെടുത്തത്. അതേസമയം, ഷാർജ പൊലീസ് 81 ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. മുൻ വർഷത്തേക്കാൾ 58.8 ശതമാനം വർധനവാണിത്. ഗുണഭോക്താക്കളുടെ എണ്ണത്തിൽ 37.8 ശതമാനം വർദ്ധനവുണ്ടായി. 

സാങ്കേതികവിദ്യയുടെ വികസനത്തോടെ മയക്കുമരുന്ന് കടത്ത് രീതികളും മാറുകയാണെന്ന് ലഫ്റ്റനന്‍റ് ജനറൽ കേണൽ മജീദ് അൽ അസം പറഞ്ഞു. സോഷ്യൽ മീഡിയ ഉപയോഗിച്ച് സന്ദേശങ്ങൾ, ചിത്രങ്ങൾ, ശബ്ദ കുറിപ്പുകൾ എന്നിവയിലൂടെ രാജ്യത്ത് എവിടെയും മയക്കുമരുന്ന് എത്തിക്കാൻ സാധ്യതയുണ്ട്. 200 ലധികം മയക്കുമരുന്ന് കടത്ത് വിജയകരമായി തടഞ്ഞു. 46 ലക്ഷം ലഹരി ഗുളികകളും 1,630 കിലോ മയക്കുമരുന്നും പിടിച്ചെടുത്തു. 13.5 കോടി രൂപയുടെ മയക്കുമരുന്നാണ് പിടികൂടിയത്.