ഷാരോണ്‍ വധക്കേസ്: പോലീസ് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചതെന്ന് ഗ്രീഷ്‍മ കോടതിയിൽ

തിരുവനന്തപുരം: പോലീസിന്‍റെ ഭീഷണിയെ തുടർന്നാണ് സുഹൃത്ത് ഷാരോണിനെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ചതെന്ന് പ്രതി ഗ്രീഷ്മ കോടതിയിൽ. അച്ഛനെയും അമ്മയെയും കേസിൽ പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഗ്രീഷ്മ കോടതിയിൽ പറഞ്ഞു. പാറശ്ശാല സ്വദേശി ഷാരോൺ രാജിനെ വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി ഗ്രീഷ്മയെ റിമാൻഡ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്. അട്ടക്കുളങ്ങര വനിതാ ജയിലിൽ നിന്ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. ചില പരാതികൾ അറിയിക്കാനുണ്ടെന്ന് ഗ്രീഷ്മ നെയ്യാറ്റിൻകര മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചിരുന്നു.

തുടർന്ന് പ്രതിയെ നേരിട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചു. ഇപ്രകാരം ഇന്നലെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സുഹൃത്ത് ഷാരോണിനെ വിഷം കൊടുത്ത് കൊല്ലാൻ ശ്രമിച്ചിട്ടില്ലെന്ന് ഗ്രീഷ്മ പറഞ്ഞത്. മാതാപിതാക്കളെ പ്രതികളാക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് കുറ്റം ചെയ്തുവെന്ന് സമ്മതിച്ചത് എന്നാണ് ഗ്രീഷ്മയുടെ മൊഴി. കോടതി മുറിയിലുണ്ടായിരുന്ന മറ്റുള്ളവരെ ഒഴിപ്പിച്ച ശേഷമാണ് മൊഴി രേഖപ്പെടുത്തിയത്.

എന്നാൽ ഗ്രീഷ്മയുടെ ആരോപണങ്ങൾ അന്വേഷണ സംഘം തള്ളി. കേസിൽ നിന്ന് രക്ഷപ്പെടാൻ പ്രതികൾ കോടതിയിൽ മൊഴി മാറ്റി പറയുന്നത് സ്വാഭാവികമാണെന്നും ഗ്രീഷ്മയ്ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും അന്വേഷണ സംഘം പറഞ്ഞു. അതേസമയം, ഗ്രീഷ്മയുടെ റിമാൻഡ് കാലാവധി കോടതി 14 ദിവസത്തേക്ക് കൂടി നീട്ടി.