ഷാരോണ്‍ കൊലക്കേസ് അന്വേഷണം കേരളത്തില്‍ തന്നെ; ഉറപ്പ് നല്‍കി മുഖ്യമന്ത്രിയുടെ ഓഫീസ്

തിരുവനന്തപുരം: ഷാരോൺ കൊലക്കേസ് കേരള പൊലീസ് തന്നെ അന്വേഷിക്കുമെന്ന് ഉറപ്പ് നൽകി മുഖ്യമന്ത്രിയുടെ ഓഫീസ്. വ്യാഴാഴ്ച മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഷാരോണിന്‍റെ കുടുംബാംഗങ്ങൾക്ക് ഇത് സംബന്ധിച്ച് ഉറപ്പ് ലഭിച്ചു. കേസ് തമിഴ്നാട്ടിലേക്ക് മാറ്റില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞതായി ഷാരോണിന്‍റെ പിതാവ് ജയരാജൻ പറഞ്ഞു.

“മുഖ്യമന്ത്രി സ്ഥലത്തില്ലായിരുന്നു. കേസ് തമിഴ്‌നാട്ടിലേക്ക് മാറ്റരുതെന്ന് ആവശ്യപ്പെട്ട് പ്രൈവറ്റ് സെക്രട്ടറിക്ക് പരാതി നല്‍കി. കേസ് മാറ്റില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.” ഷാരോണിന്‍റെ അച്ഛന്‍ ജയരാജന്‍ പറഞ്ഞു. കേസ് തമിഴ്നാട് പൊലീസിന് കൈമാറരുതെന്ന് ആവശ്യപ്പെട്ട് ഷാരോണിന്‍റെ അച്ഛൻ ജയരാജനും അമ്മ പ്രിയയും അമ്മാവൻ സത്യശീലനും മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിരുന്നു.

അതേസമയം, ഷാരോൺ കൊലക്കേസിലെ മുഖ്യപ്രതി ഗ്രീഷ്മ ഉൾപ്പെടെയുള്ളവർ ജാമ്യാപേക്ഷ സമർപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. കേസ് തമിഴ്നാട് പൊലീസിന് കൈമാറണമെന്ന ആവശ്യവും ഇവർ കോടതിയിൽ ഉന്നയിച്ചേക്കും. എന്നാൽ, കേസ് തമിഴ്നാട് പൊലീസിന് കൈമാറുന്നതിനെ കോടതിയിൽ എതിർക്കാനാണ് കേരള പൊലീസിന്‍റെ തീരുമാനം.