ഷവര്‍മ കഴിച്ച് കുട്ടി മരിച്ച സംഭവം; നിരന്തര പരിശോധന വേണമെന്ന് ഹൈക്കോടതി

കൊച്ചി: കാസർകോട് ഷവർമ കഴിച്ച കുട്ടി മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഷവർമ കടകളിൽ നിരന്തരം പരിശോധന വേണമെന്ന് ഹൈക്കോടതി. ഇക്കാര്യത്തിൽ സ്വീകരിച്ച നടപടികളും സ്വീകരിക്കാൻ ഉദ്ദേശിക്കുന്ന നടപടികളും അറിയിക്കാനും സർക്കാരിന് നിർദ്ദേശം നൽകി. ഭക്ഷ്യസുരക്ഷാ നിയമം കർശനമായി നടപ്പാക്കുന്നതിൽ സ്വീകരിച്ച നടപടികൾ അറിയിക്കണം.

കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ദേവനന്ദ എന്ന പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സർക്കാർ റിപ്പോർട്ടിനായി ഹർജി പരിഗണിക്കുന്നത് മാറ്റിവച്ചു.